കൽപ്പറ്റ: സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ കാറിടിച്ചുതെറിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വാഹനമോടിച്ചത് പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് പോലീസ് കണ്ടെത്തി.
ലൈസൻസുള്ള മറ്റൊരാളാണ് വാഹനമോടിച്ചതെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും കൽപ്പറ്റ പോലീസ് നടത്തിയ അന്വേഷണത്തിൽ കള്ളത്തരം പൊളിയുകയായിരുന്നു. കുട്ടിക്ക് വാഹനം നൽകിയതിന് ഉടമയ്ക്കെതിരെ കേസെടുത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സംഭവം ജുവനൈൽ ജസ്റ്റിസ് ബോർഡിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും, വാഹനമോടിച്ച കുട്ടിക്ക് 25 വയസ്സ് വരെ ലൈസൻസ് നിഷേധിക്കാനും നടപടി സ്വീകരിക്കുമെന്ന് കൽപ്പറ്റ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജയപ്രകാശ് അറിയിച്ചു. പരിക്കേറ്റ വിദ്യാർത്ഥിനിയുടെ സഹോദരന്റെ പരാതിയിലാണ് നടപടി.
