കൽപ്പറ്റ: ജില്ലയിലെ വികസന മുരടിപ്പിന് പ്രധാനകാരണം മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളുടെ പിടിപ്പുകേടും നീതിയുക്തമായി തീരുമാനമെടുക്കുന്നതിലെ കഴിവില്ലായ്മയുമാണെന്ന് വയനാട് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഗവ.മെഡിക്കൽ കോളജ് വിഷയത്തിൽ ജില്ലയിൽനിന്നുള്ള മന്ത്രി ഉൾപ്പെടെ ജനപ്രതിനിധികൾ കൃത്യതയും സ്ഥിരതയും ഇല്ലാത്ത നിലപാടുകൾ സ്വീകരിച്ച് ഒളിച്ചുകളി നടത്തുകയാണെന്ന് യോഗം ആരോപിച്ചു. മെഡിക്കൽ കോളജ് കൽപ്പറ്റയ്ക്കടുത്ത് മടക്കിമലയിൽ സൗജന്യമായി ലഭ്യമാകുന്ന ഭൂമിയിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി നടത്തിവരുന്ന പ്രക്ഷോഭം ശക്തമാക്കാനും ഇതിന്റെ ഭാഗമായി 29ന് ജില്ലാ ആസ്ഥാനത്ത് മാർച്ചും ധർണയും സംഘടിപ്പിക്കാനും തീരുമാനിച്ചു.
രക്ഷാധികാരി അഡ്വ.വി.പി. യെൽദോ ഉദ്ഘാടനം ചെയ്തു. കെ.എൻ. പ്രേമലത അധ്യക്ഷത വഹിച്ചു. കെ.വി. ഗോകുൽദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.പി. ഫിലിപ്പുകുട്ടി, അഡ്വ.ബാബു സിറിയക്, ഡോ.എം. ബാലകൃഷ്ണൻ, റോയ് സെബാസ്റ്റ്യൻ, രാമചന്ദ്രൻ മൂലങ്കാവ്, സുജാത കോട്ടവയൽ, വസന്തകുമാരി പനമരം, രാമകൃഷ്ണൻ ഇടഗുനി, കെ.കെ. എസ്. നായർ, അബ്ദുൾ ഖാദർ മടക്കിമല, വാസുദേവൻ മടക്കിമല എന്നിവർ പ്രസംഗിച്ചു.
