തിരുവനന്തപുരം: പട്ടികവര്‍ഗ വിഭാഗം ജനങ്ങള്‍ താമസിക്കുന്ന മേഖലകളെ ‘ഊരു’കള്‍ എന്നാക്കി സര്‍ക്കാര്‍ ഉത്തരവായി. കഴിഞ്ഞ സര്‍ക്കാര്‍ ‘ഉന്നതി’ എന്നാക്കിയ തീരുമാനമാണ് തിരുത്തിയത്. ഇതുസംബന്ധിച്ച് മുന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ വ്യവസ്ഥ ഭേദഗതി ചെയ്താണ് പട്ടികജാതിവര്‍ഗ വകുപ്പ് പുതിയ ഉത്തരവിറക്കിയത്.
ആദിവാസികള്‍ അധിവസിക്കുന്ന മേഖലകളെ ‘കോളനി’, ‘സങ്കേതം’, ‘ഊര്’ എന്ന് വിളിക്കുന്നതിനു പകരം ‘നഗര്‍’, ‘ഉന്നതി’, ‘പ്രകൃതി’ എന്നീ പേരുകളോ പ്രാദേശിക താത്പര്യപ്രകാരമുള്ള പേരുകളോ നല്‍കണമെന്നായിരുന്നു നേരത്തേയുള്ള ഉത്തരവ്. എന്നാൽ പട്ടികവര്‍ഗക്കാരുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ് ‘ഊര്’, ‘സങ്കേതം’, ‘കുടി’, ‘ഊരുമൂപ്പന്മാര്’, ‘ഊരുകൂട്ടം’ എന്നീ പദപ്രയോഗങ്ങള്‍. ഈ പദങ്ങള്‍ ഒഴിവാക്കുന്നത് തങ്ങളുടെ സംസ്കാരത്തെയും പൈതൃകത്തെയും ബാധിക്കുമെന്ന് പട്ടികവര്‍ഗ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
