കോൺഗ്രസ് ഭവന പദ്ധതി പ്രദേശത്ത് ഡിവൈഎഫ്ഐ പ്രതീകാത്മകമായി കുടിൽ കെട്ടി.

വയനാട് കുന്നമ്പറ്റയിൽ ഉരുൾ ദുരിതബാധിതക്കായി കോൺഗ്രസ് നിർമ്മിക്കുന്ന ഭവന പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്ത് ഡിവൈഎഫ്ഐ പ്രതീകാത്മകമായി കുടിൽ കെട്ടി. ഭവന പദ്ധതി ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രതീകാത്മക സമരം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞദിവസം വീടുകളുടെ നിർമാണം ആരംഭിച്ചെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഭവന പദ്ധതി പോലും എടുക്കേണ്ട പെർമിറ്റ് പോലും കോൺഗ്രസ് വാങ്ങിയിട്ടില്ലെന്ന് തെളിവ് സഹിതം ഡിവൈഎഫ്ഐ പുറത്തുവിട്ടു. ഫെബ്രുവരി 26നാണ് കോൺഗ്രസ് ഭവന പദ്ധതിക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും വയനാട് എംപി പ്രിയങ്കഗാന്ധിയും തറക്കല്ലിട്ടത്. ഒരുമാസം പിന്നിട്ടിട്ടും നിർമ്മാണം ആരംഭിച്ചിരുന്നില്ല. ഇത് സമൂഹമാധ്യമങ്ങളിൽ അടക്കം കോൺഗ്രസിന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വീടുകൾ നിർമ്മാണം ആരംഭിച്ചെന്ന് വാർത്തസമ്മേളനം നടത്തി പറഞ്ഞതും കോൺഗ്രസിന് വിനയായി. തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ വയനാട്ടിലെ കോൺഗ്രസ് ഭവനപദ്ധതി വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലാണ് ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ള പ്രവർത്തകർ കോൺഗ്രസ് വിലകൊടുത്തു വാങ്ങിയ ഭൂമിയിലെത്തി പ്രതീകാത്മക കുടിൽ കെട്ടിയത്. സംസ്ഥാന വ്യാപകമായി ഇത്തരത്തിൽ കോൺഗ്രസിന്റെ കൊള്ളരുതായ്മ കുടിലുകൾ കെട്ടി തുറന്നു കാട്ടുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു:

ടൗൺഷിപ്പിൽ അടക്കം വീടുകളുടെ നിർമ്മാണം പുരോഗമിക്കുമ്പോൾ

കോൺഗ്രസ് പ്രഖ്യാപിച്ച ഭവന പദ്ധതി പാഴ്വാക്കായെന്നും ഡിവൈഎഫ്ഐ നേതാക്കൾ ചൂണ്ടിക്കാട്ടി. 20 കോടി രൂപ സർക്കാരിൻ്റെ ടൗൺഷിപ്പിന് നൽകിയെന്നും എന്നാൽ കോൺഗ്രസും യൂത്ത് കോൺഗ്രസും ആപ്പ് വഴി പണം പിരിച്ച് മുക്കിയെന്നുമാന്നാണ് ഡിവൈഎഫ്ഐയുടെ പ്രധാന ആരോപണം. രാഹുൽഗാന്ധി ഇട്ട ശിലാഫലകം പോലും കോൺഗ്രസ് ഭൂമിയിൽ കാണാനില്ലെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പരിഹസിച്ചു. ഭവന പദ്ധതി വൈകുന്നത് ചർച്ചയായതോടെ കോൺഗ്രസിന് കൽപ്പറ്റ മണ്ഡലത്തിൽ അടക്കം വലിയ തിരിച്ചടിയാവാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *