സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിപ്രാപിക്കുന്നു; ഇന്ന് മുതല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിപ്രാപിക്കുന്നു. ഇന്ന് മുതല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലവിലുണ്ട്.

ഞായർ, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വടക്കൻ കേരളത്തില്‍ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. മലയോര മേഖലകളില്‍ മഴയുടെ തീവ്രത വർധിക്കാനും സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൊഴിയൂർ വരെയുള്ള തീരങ്ങളില്‍ ജൂണ്‍ 28 രാവിലെ 5.30 വരെ 1.2 മുതല്‍ 1.4 മീറ്റർ വരെ ഉയരമുള്ള തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഇതിനിടെ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കാലവർഷം ശക്തമാകുകയാണ്. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളില്‍ അടുത്ത നാല് ദിവസത്തിനുള്ളില്‍ വ്യാപകമായ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അരുണാചല്‍ പ്രദേശ്, അസം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദീതീരങ്ങളില്‍ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ സംസ്ഥാന ഭരണകൂടങ്ങള്‍ നിർദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *