പൊതുഇടം ശുചീകരിച്ച ഏഴാം ക്ലാസുകാരൻ ഫവാസിന് അനുമോദനം; നാടിന് മാതൃകയെന്ന് സൽമാ മോയി

മാനന്തവാടി: പൊതുസ്ഥലം സ്വന്തം വീടുപോലെ കണ്ട് സ്വമേധയാ ശുചീകരണത്തിനിറങ്ങി നാടിന് മാതൃകയായ ഏഴാം ക്ലാസുകാരൻ

ഫവാസിന്റെ മാതൃകാപരമായ ഈ സൽപ്രവൃത്തിയെ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൽമാ മോയി നേരിട്ടെത്തി അഭിനന്ദിച്ചു.

 

മറ്റെല്ലാ കുട്ടികൾക്കും വലിയൊരു പ്രചോദനമാണ് ഫവാസിന്റെ ഈ നല്ല മനസ്സെന്ന് അവർ കൂട്ടിച്ചേർത്തു.

പേര്യ 39-ൽ പാലമഠത്തിൽ റഷീദിന്റെയും അനീസയുടെയും മകനാണ് ഈ കൊച്ചുമിടുക്കൻ. ദിവസവും നൂറുകണക്കിന് യാത്രക്കാരും വിദ്യാർത്ഥികളും ഉപയോഗിക്കുന്ന മാനന്തവാടി TTI ബസ് സ്റ്റോപ്പ് പരിസരം പ്ലാസ്റ്റിക് കവറുകളും മാലിന്യങ്ങളും നിറഞ്ഞ് വൃത്തിഹീനമായി കിടക്കുന്നത് ഫവാസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്നാണ് സ്കൂൾ വിട്ടു വന്ന ശേഷമുള്ള സമയം ഉപയോഗിച്ച്, ചൂലും ചാക്കുമായി ഫവാസ് ഒറ്റയ്ക്ക് ബസ് സ്റ്റോപ്പ് വൃത്തിയാക്കാൻ ഇറങ്ങിയത്.

ആരും പറയാതെയും യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെയും ഫവാസ് നടത്തിയ ഈ പ്രവർത്തനം നാട്ടുകാരുടെ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. “എന്റെ നാട് വൃത്തിയായി കിടക്കണം” എന്ന ഫവാസിന്റെ വാക്കുകൾ മുതിർന്നവർക്ക് പോലും വലിയൊരു പാഠമാണെന്ന് സൽമാ മോയി ഓർമ്മിപ്പിച്ചു. പൊതുസ്ഥലം വൃത്തിയാക്കേണ്ടത് പഞ്ചായത്തിന്റെയോ ശുചീകരണ തൊഴിലാളികളുടെയോ മാത്രം ജോലിയല്ല, മറിച്ച് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് ഈ കൊച്ചുമിടുക്കൻ തന്റെ പ്രവൃത്തിയിലൂടെ തെളിയിച്ചിരിക്കുകയാണെന്നും, വയനാടിന്റെ ഹരിത മനസ്സ് ഫവാസിലൂടെ വീണ്ടും ദൃശ്യമായെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *