മുത്തങ്ങ വിധി: ആദിവാസി അവകാശ സമരങ്ങളെ കള്ളക്കേസുകൾ കൊണ്ട് അടിച്ചമർത്താനുള്ള ഗൂഡാലോചനക്കേറ്റ തിരിച്ചടി – യങ് ഡെമോക്രാറ്റ്സ്
മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം മുഴുവൻ പ്രതികളെയും വെറുതെവിട്ട വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി, ആദിവാസി അവകാശ സമരങ്ങളെ കള്ളക്കേസുകൾ ചുമത്തി അടിച്ചമർത്താനുള്ള അന്നത്തെ യു.ഡി.എഫ് സർക്കാരിന്റെ ഗൂഡാലോചനക്കേറ്റ ശക്തമായ തിരിച്ചടിയാണെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി.
ഭൂമിക്കും ജീവിതാവകാശത്തിനുമായി പോരാടിയ ആദിവാസി സമൂഹത്തിനെതിരെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി വർഷങ്ങളോളം കേസിന്റെ പേരിൽ വേട്ടയാടുകയായിരുന്നു. 23 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടത് സത്യത്തിന്റെയും നീതിയുടെയും വിജയമാണ്.
മുത്തങ്ങ സംഭവത്തിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് ജോഗിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം നടക്കാതിരുന്നതും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകാതിരുന്നതും ഇന്നും നീതിക്കായി മറുപടി ലഭിക്കാത്ത ചോദ്യമായി തുടരുകയാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
ആദിവാസികളുടെ ഭൂമിയവകാശവും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും സംരക്ഷിക്കുന്നതിൽ സർക്കാർ കൂടുതൽ ഉത്തരവാദിത്വത്തോടെ ഇടപെടണമെന്നും, ഇത്തരം ജനകീയ അവകാശ സമരങ്ങളെ ക്രിമിനൽ കേസുകൾ ചുമത്തി അടിച്ചമർത്താനുള്ള സമീപനം ഇനി ആവർത്തിക്കരുതെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
