കൽപ്പറ്റ: മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതരെ അവഗണിച്ച കേന്ദ്രബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റേത് മനുഷ്യത്വരഹിത ബജറ്റാണ്. ഉരുൾപ്പൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചിട്ടും ബജറ്റിൽ പൂർണമായും തള്ളി. ഉരുൾപൊട്ടിയപ്പോൾ ചൂരൽമലയിലെത്തി ഫോട്ടോ ഷൂട്ട് നടത്തി വാർത്തകളിൽനിറയുകയും പിന്നീട് അവഗണിക്കുകയും ചെയ്‌ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രൂരനിലപാട് ബജറ്റിലും ആവർത്തിച്ചു.
പുനരധിവാസത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും നയാപൈസ അനുവദിച്ചില്ല. കേരളത്തോടുള്ള രാഷ്‌ട്രീയ വിവേചനം ദുരന്തത്തിലും കാണിക്കുന്നതിലനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചു.
കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്‌ഘാടനം ചെയ്‌തു.കെ എം ഫ്രാൻസിസ് അധ്യക്ഷൻ ആയി.സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്, കെ എം ഫ്രാൻസീസ്, കെ ആർ ജിതിൻ, ഷിജി ഷിബു,എന്നിവർ സംസാരിച്ചു. സ്ഥാനമൊഴിഞ്ഞ ജില്ലാ സെക്രട്ടറി കെ റഫീഖിന് വി വസീഫ് ഉപഹാരം നൽകി. സി ഷംസു സ്വാഗതവും ഷിജി ഷിബു നന്ദിയും പറഞ്ഞു
കെ ആർ ജിതിൻ പ്രസിഡന്റ്
കെ എം ഫ്രാൻസീസ് സെക്രട്ടറി
ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റായി കെ ആർ ജിതിനെയും സെക്രട്ടറിയായി കെ എം ഫ്രാൻസീസിനെയും ജില്ലാ കൺവൻഷൻ തെരഞ്ഞെടുത്തു. ഷിജി ഷിബുവാണ് ട്രഷറർ. ( ജോയിൻ സെക്രട്ടറിമാർ) എം രമേശ്, മുഹമ്മദാലി, അർജുൻ ഗോപാൽ. ( വൈസ് പ്രസിഡന്റ് മാർ ) സി ഷംസു, ജോബിസൺ ജെയിംസ്, പി ജംഷീദ്. ( സെക്രട്ടറിയേറ്റ് അംഗങ്ങൾ) ടി പി ഋതുഷോപ്പ്, വി ബി ബബീഷ്. ജില്ലാ സെക്രട്ടറിയായിരുന്ന കെ റഫീഖ് സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സിപിഐ എം ജില്ലാ സെക്രട്ടറിയായതിനാലണ് റഫീഖ് സ്ഥാനമൊഴിഞ്ഞത്.
