മാനന്തവാടി: ‘വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നടത്തിവരുന്ന ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം 6 വർഷം പൂർത്തിയായി. 2018 മാർച്ച് 23 ന് മാനന്തവാടി ജില്ലാ ആശുപത്രി, കൽപ്പറ്റ ജനറൽ ആശുപത്രി, വൈത്തിരി, ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ആരംഭിച്ച പദ്ധതിയാണ് 6 വർഷം പൂർത്തിയാകുന്നത് 2020 മുതൽ മീനങ്ങാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ആരംഭിച്ചു. ആശുപത്രികളിൽ വിശപ്പിന്റെ നെടുവീർപ്പുകൾ ഉണ്ടാകാൻ പാടില്ല എന്ന കാഴ്ചപ്പാടിൽ നിന്നാണ് ഹൃദയപൂർവ്വം പദ്ധതി ആരംഭിക്കുന്നത്. മുൻകൂട്ടി തയ്യാറാക്കിയ കലണ്ടറിന്റെ അടിസ്ഥാനത്തിൽ ഓരോ ദിവസവും ചുമതലയുള്ള കമ്മിറ്റികൾ വീടുകൾ കയറിയാണ് ആവശ്യമായ പൊതിച്ചോറുകൾ ശേഖരിച്ച് വരുന്നത്. ഓരോ കമ്മിറ്റിയുടെയും പരിധിയിൽ വരുന്ന വീടുകളെ സമീപിക്കുമ്പോൾ രാഷ്ട്രീയ അഭിപ്രായ വിത്യാസങ്ങളില്ലാതെ എല്ലാ ആളുകളും ഡിവൈഎഫ്ഐ യെ പൊതിച്ചോർ ഏൽപ്പിക്കാൻ തയ്യാറാകാറുണ്ട്. ഇത് ഹൃദയ പൂർവ്വം പദ്ധതിക്കും അതിനു നേതൃത്വം കൊടുക്കുന്ന ഡിവൈഎഫ്ഐ ക്കുമുള്ള അംഗീകാരമാണെന്ന് നേതൃത്വം പറഞ്ഞു. സമര സംഘടനാ പ്രവർത്തനത്തോടൊപ്പം സന്നദ്ധപ്രവർത്തനത്തിലും പങ്കാളികളാകുന്ന ഇത്തരം പ്രവർത്തനങ്ങൾ അഭിമാനത്തോടുകൂടിയാണ് ഏറ്റെടുത്ത് വരുന്നതെന്നും ഡിവൈഎഫ്ഐ പറഞ്ഞു.
മെഡിക്കൽ കോളജിൽ വച്ച് നടന്ന ജില്ലാതല പരിപാടി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. മുഹമ്മദലി കെ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. എം ഫ്രാൻസിസ്, പ്രസിഡൻ്റ് ജിതിൻ കെ ആർ, പി ടി ബിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ഇസ്മയിൽ കെ, നിരഞ്ജന തുടങ്ങിയവർ സംസാരിച്ചു.
ഡിവൈഎഫ്ഐ ‘ഹൃദയ പൂർവ്വം’ പൊതിച്ചോർ വിതരണം 6 വർഷം പൂർത്തിയാക്കി
