കൽപറ്റ: സർക്കാർ സർവീസിലുള്ള ജീവനക്കാർക്കും പെൻഷൻകാർക്കും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ നടപ്പിലാക്കുന്ന മെഡിസെപ് ഇൻഷുറൻസ് പദ്ധതിയിൽ ഇൻഷുറൻസ് പ്രീമിയം കൂട്ടി പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിന് സംഘടനകളും ആയി ചർച്ച നടത്തണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനൽസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒ പി സൗകര്യവും ഓപ്ഷൻ സൗകര്യവും നൽകാതെ ഒരംഗത്തിന്റെ കയ്യിൽ നിന്നും പ്രതിവർഷം 6000 രൂപ പിരിച്ചെടുക്കുന്നത് നീതീകരിക്കാവുന്നതല്ല. നിലവിൽ ഒരു വീട്ടിൽ രണ്ടുപേർ അംഗങ്ങൾ ആണെങ്കിൽ ഒരാളെ മാത്രം പദ്ധതിയിൽ ഉൾപ്പെടുത്തുക. എല്ലാ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളയും എം പാനൽ ചെയ്തും എല്ലാ ഡിപ്പാർട്ട്മെന്റുകളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയും നടപ്പാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടുപേരും സർക്കാർ ജീവനക്കാരോ പെൻഷൻകാരോ ആണെങ്കിൽ 6000 രൂപ വീതം പ്രതി വർഷം വാങ്ങുന്നത് അംഗീകരിക്കാൻ ആവില്ല. മാത്രവുമല്ല സർക്കാർ ഈ മേഖലയിൽ ഒരു പൈസ പോലും വക കൊള്ളിക്കുന്നില്ല എന്നുള്ളതും പ്രതിഷേധാർഹമാണ്. പരിഷ്കരണം സംഘടനകളുമായി ചർച്ച ചെയ്യാതെ നടപ്പിലാക്കുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രസിഡൻ്റ് ഇ.ടി. സെബാസ്റ്റ്യൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി ജെ സഖറിയ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സണ്ണി ജോസഫ്, ജി വിജയമ്മ, വി രാമനുണ്ണി, ടി പി ശശിധരൻ മാസ്റ്റർ, കെ സുരേന്ദ്രൻ,എൻ ഡി ജോർജ്, പി സി പോൾ,കെ ശശികുമാർ, പി എം ജോസ്, ടിഒ റെയ്മൺ,വി ആർ ശിവൻ, ഷാജിമോൻ ജേക്കബ് സംസാരിച്ചു.
