കൽപ്പറ്റ: മിസ്സിംഗ് കേസുമായി ബന്ധപ്പെട്ടു കൊണ്ട് കോഴിക്കോട് പോലീസ് ടീം അറസ്റ്റ് ചെയ്യുകയും പിന്നീട് കൽപ്പറ്റ സ്റ്റേഷനിൽ കൈമാറുകയും ചെയ്ത യുവാവ് സ്റ്റേഷനിലെ ബാത്റൂമിൽ തൂങ്ങിമരിച്ച സംഭവത്തിൽ എന്താണ് സംഭവിച്ചത് എന്ന് വ്യക്തത വരുത്താൻ പോലീസ് തയ്യാറാവണമെന്ന് രാഷ്ട്രീയ യുവജനതാദൾ (ആർവൈജെഡി) ജില്ലാ പ്രസിഡണ്ട് പിപി ഷൈജൽ ആവശ്യപ്പെട്ടു. ബാത്റൂമിലെ ഷവറിൽ ഷർട്ടിൽ കെട്ടി തൂങ്ങി എന്നാണ് പോലീസിന്റെ ഭാഗത്തുനിന്നും ലഭിക്കുന്ന വിശദീകരണം. 26ന് അമ്പലവയലിൽ നിന്ന് മിസ്സിംഗ് ആയതിനു ശേഷം അമ്പലവയൽ പോലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകിയിരുന്നു. ആദിവാസി യുവാവ് ആയിരുന്നിട്ട് പോലും പരാതി ഗൗരവത്തിൽ എടുത്തില്ലന്നും ഇന്നലെ പോലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടും വീട്ടിൽ വിവരം അറിയിച്ചില്ല എന്നടക്കം കുടുംബം മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞത് ഗൗരവത്തിൽ കാണേണ്ടതാണ്. അതോടൊപ്പം എസ്ടി ഡിപ്പാർട്ട്മെൻറ് ഈ വിഷയത്തിൽ ഞങ്ങൾക്ക് ഒരു തരത്തിലുള്ള അറിയിപ്പും ലഭിച്ചില്ല എന്ന് പറഞ്ഞതും മുഖവിലക്കെടുത്തുകൊണ്ട് സമഗ്രമായ അന്വേഷണം വിഷയത്തിൽ ആവശ്യമാണ് എന്നും രാഷ്ട്രീയ യുവജനതാദൾ (ആർവൈജെഡി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യുവാവിന്റെ തൂങ്ങിമരണം പോലീസ് വ്യക്തത വരുത്താൻ തയ്യാറാവണം: രാഷ്ട്രീയ യുവജനതാദൾ
