എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യവും പുനരധിവാസവും ഉറപ്പുവരുത്തണം: ടി. സിദ്ദിഖ് എംഎല്‍എ

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഉപയോഗപ്പെടുത്തുന്ന എല്‍സ്റ്റൻ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും പുനരധിവസവും ഉറപ്പുവരുത്തണമെന്ന് ടി.

സിദ്ദിഖ് എംഎല്‍എ സർക്കാരിനോട് ആവശ്യപ്പെട്ടു. ടൗണ്‍ഷിപ്പിന് ഏറ്റെടുത്ത പുല്‍പ്പാറ ഡിവിഷനിലെ 100 പേർ അടക്കം എസ്റ്റേറ്റിലെ മൂന്നു ഡിവിഷനുകളില്‍ 274 തൊഴിലാളികളാണുള്ളത്. ഇതില്‍ 150 പേർ വിരമിച്ചവരാണ്.

2014 മുതല്‍ തൊഴിലാളികളില്‍നിന്ന് ഈടാക്കിയ പിഎഫ് വിഹിതം അക്കൗണ്ടില്‍ അടച്ചിട്ടില്ല. ഉടമ അടയ്ക്കേണ്ട വിഹിതവും അക്കൗണ്ടില്‍ എത്തിയില്ല. വിരമിച്ച തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി ലഭിച്ചിട്ടില്ല. ഒരു വർഷത്തെ ലീവ് വിത്ത് വേജസ്, രണ്ട് വർഷത്തെ ബോണസ് ഏഴു വർഷത്തെ മെഡിക്കല്‍ ആനുകൂല്യം, വെതർ പ്രൊട്ടക്ടീവ് ആനുകൂല്യം, രണ്ട് ഘട്ടങ്ങളിലായി കൂലി പുതുക്കിയപ്പോഴത്തെ കുടിശിക എന്നിവയും തൊഴിലാളികള്‍ക്ക് കിട്ടാനുണ്ട്.

തൊഴില്‍ നഷ്ടപ്പെടുന്ന നിലയിലാണ് തൊഴിലാളികള്‍. സർക്കാർ തോട്ടം ഏറ്റെടുക്കുന്പോള്‍ നഷ്ടപരിഹാരമായി ലഭിക്കുന്ന തുകയില്‍നിന്നു തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭ്യമാക്കുമെന്ന് തോട്ടം മാനേജ്മെന്‍റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തുടർ നടപടികള്‍ ഉണ്ടാകുന്നില്ല. നിലവില്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് വേറേ താമസ സൗകര്യമില്ല. എസ്റ്റേറ്റ്

പാടിയില്‍നിന്നു ഇറങ്ങേണ്ടിവരുന്പോള്‍ എവിടേക്കുപോകുമെന്ന ആശങ്കയിലാണ് അവരെന്ന് എഎംഎല്‍എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *