മുണ്ടക്കൈ-ചൂരൽമല ദുരന്ത ഭൂമിയിൽ നിന്ന് ലഭിച്ച 13 വളർത്തുമൃഗങ്ങൾ വളരുന്നത് കേരളത്തിന് പുറത്ത്

*മുണ്ടക്കൈ-ചൂരൽമല ദുരന്ത ഭൂമിയിൽ നിന്ന് ലഭിച്ച 13 വളർത്തുമൃഗങ്ങൾ വളരുന്നത് കേരളത്തിന് പുറത്ത്*

*കന്നുകാലികൾ നഷ്ടപ്പെട്ട 23 കർഷകർക്ക് നഷ്ടപരിഹാരമായി 18.02 ലക്ഷം വിതരണം ചെയ്തു*

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ ഉടമസ്ഥർ മരണപ്പെട്ടതിനെ തുടർന്ന് ദത്തു നൽകിയ 13 വളർത്തുമൃഗങ്ങൾ വളരുന്നത് കേരളത്തിന് പുറത്ത്.

9 പൂച്ചകൾ, 5 പൂച്ചക്കുട്ടികൾ, 2 നായകൾ എന്നീ വളർത്തു മൃഗങ്ങളെയാണ് സന്നദ്ധ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (പിഇടിഎ) വഴി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ദത്തു നൽകിയത്.

ഇതിൽ അവശ നിലയിൽ ലഭിച്ച ഒരു പൂച്ചയും രണ്ട് പൂച്ചക്കുട്ടിയും കൊണ്ടുപോകുന്ന വഴിയിൽ മരണപ്പെട്ടു. ബാക്കി 13 വളർത്തുമൃഗങ്ങളും കേരളത്തിന് പുറത്ത് സുഖമായിരിക്കുന്നുവെന്ന് പിഇടിഎ സീനിയർ ഡയറക്ടർ (വെറ്ററിനറി അഫയേഴ്സ്) ഡോ. മിനി അരവിന്ദൻ പറഞ്ഞു.

“മുണ്ടക്കൈ-ചൂരൽമല ഭൂമിയിൽ നിന്ന് ലഭിച്ച വളർത്തുമൃഗങ്ങൾ ഉത്തർ പ്രദേശ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ദത്തു നൽകിയിരിക്കുന്നത്. എല്ലാ മൃഗങ്ങളും സുഖമായിരിക്കുന്നു,” ഡോ. മിനി വിശദീകരിച്ചു.

ദുരന്തത്തിൽ ആകെ 2775 മൃഗങ്ങൾ മരണപ്പെട്ടു. ഇതിൽ 81 പശുക്കൾ, 50 മുയലുകൾ, 16 ആടുകൾ, 5 എരുമകൾ, 2623 കോഴികൾ എന്നിവയുൾപ്പെടുന്നു. 202 ക്ഷീരകർഷകർക്ക് നഷ്ടം സംഭവിച്ചു.

ദുരന്തത്തിൽ പരിക്കുപറ്റിയ 234 വളർത്തുമൃഗങ്ങൾക്ക് മൃഗസംരക്ഷണ വകുപ്പ് ചികിത്സ നൽകി. രക്ഷപ്പെട്ട മൃഗങ്ങൾക്കായി സ്വകാര്യ വ്യക്തികൾ, ക്ഷീരകർഷക സംഘങ്ങൾ, വെറ്ററിനറി കോളേജ് പൂർവ വിദ്യാർത്ഥികൾ എന്നിവർ മുഖേന ലോഡ് കണക്കിന് തീറ്റയും പോഷകാഹാരവും ലഭ്യമാക്കി.

കന്നുകാലികൾ നഷ്ടപ്പെട്ട 23 കർഷകർക്ക് നഷ്ടപരിഹാരമായി ഇതുവരെ 18.02 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. 178 കുടുംബങ്ങളെ ഉപജീവനം പുന:സ്ഥാപിച്ചു നൽകേണ്ട പദ്ധതിയിലേക്ക് തെരഞ്ഞെടുത്തു. ഇതിൽ 78 കുടുംബങ്ങളെ ഉടൻ സഹായം നൽകേണ്ട ചുരുക്കപട്ടികയിലും ഉൾപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *