അമ്പലവയൽ : ജില്ലയിൽ വീണ്ടും ശക്തമായ മഴ. കഴിഞ്ഞ ദിവസം രാത്രി മുതലാണ് ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ശക്തമായ മഴ ആരംഭിച്ചത്. ഇന്നലെ പകലും മഴ തുടർന്നു. കുറച്ച് ദിവസങ്ങളായി മാറി നിന്ന മഴയാണ് വീണ്ടും പെയ്യാൻ തുടങ്ങിയത്. ജില്ലയിലെ പുഴകൾ, തോടുകൾ, ജലാശയങ്ങളിലെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. റിസർവോയർ പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാരാപ്പുഴ, ബാണാസുര ഡാമുകളിലേക്കുള്ള നീരൊഴുക്കും വർധിച്ചു. ചിലയിടങ്ങളിൽ ജലാശയങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തു. ജില്ലയിൽ ഇത്തവണ വേനൽമഴയോട് ചേർന്ന് തന്നെയെത്തിയ മൺസൂണും ഇടവിട്ടാണ് ശക്തി പ്രാപിച്ചത്. ഉരുളെടുത്ത ചൂരൽമലയടക്കമുള്ള പ്രദേശങ്ങളിലും വലിയ മഴ പെയ്തു. പുന്നപ്പുഴയിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്കും വർധിച്ചു. ഇന്നലെ രാവിലെയടക്കം ശക്തമായ മഴ പെയ്തത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായിട്ട് ക്ലബ്ബുകളും സംഘടനകളും സംഘടിപ്പിച്ച വിവിധ പൊതു പരിപാടികളെയും ബാധിച്ചു. പലയിടങ്ങളിലും സ്വാതന്ത്ര്യ ദിന പതാക ഉയർത്തലടക്കം മഴയിലാണ് നടന്നത്.
