‘ഷാനി മോള്‍ ഉസ്മാന്‍ സിപിഎമ്മിലേയ്ക്ക്’; വ്യാജ പ്രചാരണത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് ഫാന്‍സ് പേജിനെതിരെ കേസ്

ആലപ്പുഴ: സിപിഎമ്മില്‍ ചേര്‍ന്നേക്കുമെന്ന വ്യാജ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ഷാനി മോള്‍ ഉസ്മാന്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. ‘കമ്മ്യൂണിസ്റ്റ് കേരള’, ‘ജോണ്‍ ബ്രിട്ടാസ് ഫാന്‍സ് ഗ്രൂപ്പ്’ എന്നീ ഫെയ്സ്ബുക്ക് പേജുകള്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ഷാനി മോള്‍ ഉസ്മാന്റെ മൊഴിയെടുത്തു.

 

കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന ഐഷ പോറ്റിയുടെ കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ ഷാനി മോള്‍ ഉസ്മാന്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വിഷയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വിടുന്നുവെന്നും പി രാജീവുമായി ചര്‍ച്ച നടത്തിയെന്നുമാണ് പ്രചരണം ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നും പ്രചരിച്ചു.

 

ഇത്തരം പ്രചരണങ്ങള്‍ തള്ളി ഷാനിമോള്‍ ഉസ്മാന്‍ രംഗത്തെത്തിയിരുന്നു. മരണം വരെ കോണ്‍ഗ്രസുകാരിയായി തുടരുമെന്നും പിന്നില്‍ ദുരുദ്ദേശമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഷാനിമോള്‍ പറഞ്ഞിരുന്നു. പ്രചരണത്തിന് പിന്നില്‍ സിപിഎം ആണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് പൊതുരാഷ്ട്രീയത്തില്‍ നിലയുറപ്പിച്ചയാളാണ് താന്‍. സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് തനിക്കെതിരായ പ്രചാരണത്തിന് പിന്നില്‍. പാര്‍ട്ടി വിട്ട ഐഷ പോറ്റി മാത്രമെങ്ങനെയാണ് വര്‍ഗവഞ്ചകരാകുന്നതെന്നും സരിനും ശോഭനാ ജോര്‍ജും പാര്‍ട്ടിയില്‍ ചേരുമ്പോള്‍ എങ്ങനെയാണ് വര്‍ഗവഞ്ചകരാകുന്നതെന്നും ഷാനിമോള്‍ ഉസ്മാന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *