തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയിൽ 13205 പേരുടെ ഹിയറിങ് പൂർത്തിയായതായി

കൽപറ്റ: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയിൽ 13205 പേരുടെ ഹിയറിങ് പൂർത്തിയായതായി ജില്ലാ കലക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. എസ്‌ഐആർ നടപടികളുടെ ഭാഗമായി ആകെ 43230 ഹിയറിങ് നോട്ടിസുകളാണ് തയ്യാറാക്കിയത്. ഇതിൽ 17670 നോട്ടിസുകൾ വിതരണം ചെയ്തതായും ജില്ലാ കലക്ടർ പറഞ്ഞു. 19797 പേർക്ക് കൂടി ഹിയറിങ് നോട്ടിസുകൾ തയ്യാറാക്കും. ഉന്നതികളിൽ ഹിയറിങ് നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാൻ റോൾ ഒബ്‌സർവർ എം.ജി. രാജമാണിക്യം നിർദേശം നൽകി. ജില്ലയിലെ ആകെ വോട്ടർമാരിൽ 3,26,935 പേർ 2002ലെ വോട്ടർ പട്ടികയിൽ പേരുള്ളവരാണെന്ന് എസ്. ഐ. ആർ നടപടികളിലൂടെ സ്ഥിരീകരിച്ചു. 2,58,775 പേരുടെ അടുത്ത ബന്ധുക്കൾ 2002ലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവരാണ്. 18,777 വോട്ടർമാർക്കാണ് 2002 ലെ വോട്ടർ പട്ടികയിൽ സ്വന്തം പേരോ അടുത്ത ബന്ധുക്കളുടെ പേരോ ഇല്ലാത്തത്. ജില്ലയിൽ ആകെ 53779 പേരാണ് എ. എസ്. ഡി ലിസിറ്റിൽ ഉൾപ്പെട്ട് കരട് വോട്ടർ പട്ടികയിൽ നിന്നും പുറത്തായത്.

 

പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. 22720 പേരാണ് പുതുതായി പേര് ചേർക്കാനുള്ള ഫോം 6 ഇതുവരെ സമർപ്പിച്ചത്. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ ജില്ലയിലെ 37,223 പേരുടെ ഫോമുകൾ തിരികെ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

 

ഇവരിൽ 13704 പേർ മരണപ്പെട്ടവരും 14372 പേർ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥിരമായി താമസം മാറിയവരുമാണ്. 2621 പേർ വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരുള്ളവരാണ്.6008 പേരെകണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫോം വാങ്ങാനോ തിരികെ നൽകാനോ വിസമ്മതിച്ചത് ഉൾപ്പെടെയുള്ള കാരണങ്ങളാൽ 518 പേരുടെ വിവരശേഖരണവും സാധ്യമായിട്ടില്ല.

കരട് പട്ടികയിൽ ജില്ലയിലെ ആകെ വോട്ടർമാരുടെ എണ്ണം 6,04,819 ആയി. ഇതിൽ 2,96,168 പുരുഷൻമാരും 3,08,649 സ്ത്രീകളും രണ്ട് ട്രാൻസ്ജൻഡർ വിഭാഗത്തിൽപ്പെട്ടവരുമാണ് ഉൾപ്പെടുന്നത്. കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ ജനുവരി 30 വരെ സമർപ്പിക്കാം. എന്യൂമറേഷൻ ഫോമുകളിലെ തീരുമാനങ്ങൾ, പരാതി തീർപ്പാക്കൽ എന്നിവ ഫെബ്രുവരി 14 വരെ നടക്കും.

ഫെബ്രുവരി 21 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഇതിന് ശേഷവും നിയമസഭാ തിരഞ്ഞെടുപ്പിന് നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനും മാറ്റങ്ങൾ വരുത്താനും അവസരമുണ്ടാകും.

 

യോഗത്തിൽ സബ് കലക്ടർ അതുൽ സാഗർ, അസിസ്റ്റന്റ് കലക്ടർ പി.പി അർച്ചന, തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടർ നിജു കുര്യൻ, ഡപ്യൂട്ടി കലക്ടർ (എൽ. ആർ) കെ. മനോജ് കുമാർ, ഡപ്യൂട്ടി കലക്ടർ (എൽ.എ) എം.കെ ഇന്ദു, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *