ആസ്പിരേഷണല്‍ ജില്ലാ ആന്‍ഡ് ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി സമ്പൂര്‍ണതാ അഭിയാന്‍ 2.0 രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ജില്ലയിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ യോഗം ചേര്‍ന്നു. സുല്‍ത്താന്‍ ബത്തേരി സപ്ത റിസോര്‍ട്ടില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക വികസനം ലക്ഷ്യമാക്കി ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളില്‍ കാര്യക്ഷമമായ പദ്ധതികള്‍ നടപ്പാക്കാന്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ ഇടപെടല്‍ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 2019 മുതല്‍ 2025 വരെ ജില്ലയിലെ വിവിധ മേഖലകളില്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ക്കായി നീതി ആയോഗ് 20.5 കോടി രൂപയാണ് ചലഞ്ച് ഫണ്ടായി അനുവദിച്ചത്. ജില്ലയ്ക്ക് ലഭിച്ച തുക വിനിയോഗിച്ച് കല്‍പ്പറ്റ, പനമരം, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധികളായി 41 ഓളം വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച നാല് സ്മാര്‍ട്ട് അങ്കണവാടികളുടെ പ്രവര്‍ത്തനം പൂര്‍ത്തിയായി. നല്ലൂര്‍നാട് ക്യാന്‍സര്‍ കെയര്‍ സെന്റര്‍ വിപുലീകരിക്കുന്നതിന് നാല് കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു. അഞ്ച് സെക്ടറുകളിലായി 49 സൂചകങ്ങളിലായാണ് വികസന പദ്ധതികള്‍ നടപ്പാക്കേണ്ടത്. സപ്തയില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സുല്‍ത്താന്‍ ബത്തേരി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസന്ന ശശീന്ദ്രന്‍, ടി.എസ് ദിലീപ്, നീതി ആയോഗ് ഡെവലപ്‌മെന്റ് ഓഫീസര്‍ ഡോ. ആരോഗ്യ രാജ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍, ത്രിതലപഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
സമ്പൂർണതാ അഭിയാന്‍ 2.0; രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു
