Headlines

എല്ലാ ഭൂമിക്കും രേഖ സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യം: മന്ത്രി ഒ.ആര്‍ കേളു

എല്ലാ ഭൂമിക്കും രേഖ സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യം: മന്ത്രി ഒ.ആര്‍ കേളു.

ജില്ലയിലെ 8885 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി

 

എല്ലാ ഭൂമിക്കും രേഖ നല്‍കുകയെന്ന സര്‍ക്കാറിന്റെ ആത്യന്തിക ലക്ഷ്യത്തിന്റെ ഭാഗമായി ജില്ലയില്‍ പത്തു വര്‍ഷത്തിനകം 8885 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയതായി പട്ടികജാതി – പട്ടികവര്‍ഗ്ഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പട്ടയ മേളയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ ഭൂമിക്കും രേഖയെന്ന പദ്ധതിയിലൂടെ ജില്ല മികച്ച നേട്ടമാണ് കൈവരിച്ചതെന്നും ജില്ലയിലെ ഭൂമി പ്രശ്‌നങ്ങളില്‍ സങ്കീര്‍ണതകളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ പല വ്യക്തികളും കൈവശംവെക്കുന്ന ഭൂമിയ്ക്ക് മുന്‍കാലങ്ങളില്‍ പട്ടയം അനുവദിച്ചിട്ടുണ്ട്. ഇത്തരം ഭൂമിയിലെ പുതിയ താമസക്കാര്‍ വീണ്ടും പട്ടയത്തിന് അപേക്ഷിക്കുന്ന സാഹചര്യങ്ങളുണ്ട്. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആദ്യഘട്ടത്തില്‍ പട്ടയം കൊടുത്ത വ്യക്തിയെയോ, കുടുംബാംഗങ്ങളെയോ കണ്ടെത്തി ഹിയറിങ് നടത്തി, ഗസ്റ്റില്‍ പ്രസിദ്ധീകരിച്ച്, പത്ര പരസ്യം നല്‍കി അവകാശികള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മറ്റു നടപടികളില്‍ സ്വീകരിക്കുന്നത്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ എല്ലാം നഷ്ടമായ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പട്ടയം ഉറപ്പാക്കുകയാണ്. ആദ്യഘട്ടത്തില്‍ 178 കുടുംബങ്ങള്‍ക്കുള്ള പട്ടയം മുഖ്യമന്ത്രി പിണറായി വിജയന്‍ മാര്‍ച്ച് ഒന്നിന് ഗുണഭോക്താക്കള്‍ക്ക് കൈമാറും. ജില്ലാതല പട്ടയ മേളയില്‍ 581 പട്ടയങ്ങള്‍ കൈമാറി. 188 ഭൂപതിവ് പട്ടയങ്ങള്‍, 77 മിച്ചഭൂമി പട്ടയങ്ങള്‍, 300 ക്രയ സര്‍ട്ടിഫിക്കറ്റുകള്‍, 13 കൈവശ രേഖ, മൂന്ന് ദേവസ പട്ടയങ്ങളാണ് കൈമാറിയത്. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുല്‍ കാദര്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍, ഡെപ്യൂട്ടി കളക്ടര്‍ കെ. മനോജ് കുമാര്‍, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *