ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ല, കല്ലിന് മേലെ കല്ലുവെച്ച് വീടുവെക്കുന്നവരാണെന്ന് മന്ത്രി കെ രാജൻ. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി എല്‍ ഡി എഫ് സർക്കാർ നിർമ്മിച്ച് നൽകുന്ന വയനാട് ടൗണ്‍ഷിപ്പിൻ്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഇച്ഛാശക്തികൊണ്ടാണ് വയനാട് ടൗണ്‍ഷിപ്പ് യാഥാർഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഇനിയൊരു മഴക്കാലത്തേക്ക് ദുരിതബാധിതരെ വിട്ടുകൊടുക്കില്ല എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ 310 വീടുകളുടെ ജോലികൾ പൂർത്തിയായിട്ടുണ്ട്, ബാക്കിയുള്ളവ രണ്ടാം നിലയുടെ പണിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വെറുമൊരു സിവിൽ നിർമ്മാണമല്ല, മറിച്ച് ‘ഡിസാസ്റ്റർ എൻജിനീയറിംഗ്’ രീതിയിലാണ് വീടുകൾ പണിയുന്നത്. സാധാരണ മൂന്നടി താഴ്ചയിൽ വാരം കോരുന്നതിന് പകരം, മണ്ണ് പരിശോധനകൾക്ക് ശേഷം പത്തടി താഴ്ചയിൽ പില്ലറുകൾ താഴ്ത്തിയാണ് നിർമ്മാണം നടത്തുന്നത്. പുത്തുമലയിൽ നിന്നും ചൂരൽമലയിൽ നിന്നും വന്ന ആളുകൾക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കാനാണ് ഈ രീതി സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ വീടുകളിലേക്ക് മാറി താമസം സുരക്ഷിതമാകുന്നത് വരെ ദുരന്തബാധിതർക്ക് സർക്കാർ നൽകിവരുന്ന വാടകയും പ്രതിദിന സഹായധനവും തുടരുമെന്നും ഒരു കുടുംബത്തിലെ രണ്ടുപേർക്ക് വരെ പ്രതിദിനം 1000 രൂപ വീതവും, 6000 രൂപ വീട് വാടകയും, കൂടാതെ 1000 രൂപയുടെ ഫുഡ് കൂപ്പണും നൽകിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
