വയനാട് : മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ എംഎൽഎ ടി. സിദ്ദിഖിന് നേരെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം. സ്വാഗത പ്രസംഗത്തിൽ സിദ്ദിഖിന്റെ പേര് പരാമർശിച്ചപ്പോഴും പിന്നീട് എംഎൽഎ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴും സദസ്സിൽ നിന്ന് ശക്തമായ കൂക്കിവിളികളുയർന്നു.
പുനരധിവാസ പദ്ധതിക്ക് സഹായം നൽകരുതെന്ന് ചിലർ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിനിടെ സൂചിപ്പിച്ചപ്പോൾ സദസ്സിൽ നിന്ന് വലിയ കയ്യടിയുണ്ടായി. എന്നാൽ, രാഷ്ട്രീയമായ അസ്വസ്ഥതകളാണ് കൂക്കിവിളിക്ക് പിന്നിലെന്നും ദുരന്തബാധിതർ തനിക്കൊപ്പമാണെന്നും ടി. സിദ്ദിഖ് പിന്നീട് പ്രതികരിച്ചു.
പ്രതിഷേധങ്ങൾക്കിടയിലും ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായ 178 വീടുകളുടെ താക്കോൽദാനവും പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. വരും മാസങ്ങൾക്കുള്ളിൽ തന്നെ ബാക്കിയുള്ളവർക്കും വീട് ലഭ്യമാക്കും. അടുത്ത മഴക്കാലത്തിന് മുൻപായി ദുരന്തബാധിതരായ എല്ലാവരെയും സ്വന്തം വീടുകളിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
