യു ഡി എഫ് നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ അധികാരത്തില്‍ വരും: കെ സി വേണുഗോപാല്‍ എം പി

യു ഡി എഫ് നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ അധികാരത്തില്‍ വരും: കെ സി വേണുഗോപാല്‍ എം പി

 

ബി ജെ പി-സി പി എം ഡീലിന് കേരളത്തിലെ വോട്ടര്‍മാര്‍ മറുപടി നല്‍കും

 

സുല്‍ത്താന്‍ബത്തേരി: യു ഡി എഫ് നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. ഐ സി ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി അമ്പലവയലില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പല മണ്ഡലങ്ങളിലും ബി ജെ പി-സി പി എം ഡീല്‍ ആണ് കാണുന്നത്. കഴിഞ്ഞ നാലുമാസം മുമ്പ് കേരളത്തിന്റെ മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയി അമിത്ഷായുടെ വീട്ടില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി. ബി ജെ പി മുഖ്യമന്ത്രിമാരൊഴികെ അമിത്ഷായെ ഒറ്റക്ക് കണ്ട് രഹസ്യ ഗൂഢാലോചന നടത്തിയ ഏകവ്യക്തി കേരളത്തിലെ മുഖ്യമന്ത്രിയാണ്. സി പി എമ്മിനെ ബി ജെ പിയുടെ പാളയത്തില്‍ കൊണ്ടുപോയി കെട്ടാനുള്ള കച്ചവടം ആയിരുന്നു അന്ന് ഉറപ്പിച്ചത്. ബിജെപിക്ക് ജയിക്കേണ്ട മണ്ഡലങ്ങളില്‍ സിപിഎം ജനപിന്തുണ കുറഞ്ഞ വരെയാണ് നിര്‍ത്തിയിരിക്കുന്നത്. സിപിഎമ്മിന് ജയിക്കേണ്ട മണ്ഡലങ്ങളില്‍ ബിജെപിയും ജനപിന്തുണ കുറഞ്ഞ സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. ഇത് എങ്ങനെ മറച്ചു വെച്ചാലും കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. ഈ വരുന്ന നാലാം തീയതി വോട്ടെണുമ്പോള്‍ ഇതിനുള്ള മറുപടി കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ നല്‍കുമെന്നുറപ്പാണ്. രാഹുല്‍ഗാന്ധിയെ ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വയനാട് മണ്ഡലം ഞങ്ങള്‍ മറക്കില്ല. മെയ്മാസത്തില്‍ യു ഡി എഫിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വയനാട് മണ്ഡലത്തിലെ മൂന്ന് യു ഡി എഫ് സ്ഥാനാര്‍ഥികളും എംഎല്‍എമാരായി സഭയിലുണ്ടാവണം. കഴിഞ്ഞ 15 വര്‍ഷം സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന ഐസി ബാലകൃഷ്ണന്‍ നാലാം തവണയും യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്. അദ്ദേഹത്തിന് കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം. നിഷ്‌കളങ്കത നിറഞ്ഞ മനസിന്റെ ഉടമയായ ഐസിയെ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും അറിയാം. വികസന നായകനായ അദ്ദേഹത്തിന്റെ പേരില്‍ ചില കോണുകളില്‍ നിന്നും ഉയരുന്ന കിംവദന്തികള്‍ സ്വാഭാവികം മാത്രമാണ്. മാങ്ങയുള്ള മാവില്‍ മാത്രമാണ് കല്ലെറിയുക എന്ന് പറയുംപോലെ പ്രവര്‍ത്തന മികവുള്ളവരെ തേജോവദം ചെയ്യുകയെന്നത് പതിവുകാര്യമാണെന്നും വേണുഗോപാല്‍ പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഡി പി രാജശേഖരന്‍ അധ്യക്ഷനായിരുന്നു. കര്‍ണാടക റെവന്യൂമന്ത്രി കൃഷ്ണ ഭൈര ഗൗഡ, ഐ സി ബാലകൃഷ്ണന്‍, ജെബി മേത്തര്‍ എം പി, ടി മുഹമ്മദ്, യു ഡി എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്ല മാടക്കര, അഡ്വ ടി ജെ ഐസക്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഉമ്മര്‍ കുണ്ടാട്ടില്‍, കെ കെ വിശ്വനാഥന്‍, എന്‍ സി കൃഷ്ണകുമാര്‍, കെ ആര്‍ സാജന്‍, കരീം, എം എ അസൈനാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *