മാനന്തവാടി: ആരോഗ്യ മേഖലയിൽ ജില്ല നേരിടുന്ന സവിശേഷമായ പ്രതിസന്ധികളെയും ആവശ്യങ്ങളെയും മുൻനിർത്തി ‘സാന്ത്വനം’ സേവന-കാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായുള്ള വിവിധ പദ്ധതികൾക്ക് വയനാട് മെഡിക്കൽ കോളേജ് പരിസരത്ത് നടന്ന ചടങ്ങിൽ തുടക്കമായി. ചികിത്സാച്ചെലവുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന നിത്യരോഗികൾക്ക് ഏറെ ആശ്വാസമാകുന്ന മെഡിക്കൽ കാർഡ് വിതരണം, പുതുതായി ആരംഭിച്ച ആംബുലൻസ് സർവീസിന്റെ സമർപ്പണം എന്നിവ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ത്വാഹാ സഖാഫി, മാനന്തവാടി നഗരസഭാ കൗൺസിലർ സി. കുഞ്ഞബ്ദുള്ള എന്നിവർ നിർവഹിച്ചു. ജില്ലയിലെ ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ ആവശ്യങ്ങളെ കണ്ടെത്തുന്നതിനും പരിഹാരങ്ങൾ നിർദേശിക്കുന്നതിനുമാവശ്യമായ പഠന പ്രവർത്തനങ്ങൾക്കും ചടങ്ങിൽ തുടക്കമായി. പഠനത്തിലെ കണ്ടെത്തലുകൾ കേന്ദ്ര-കേരള സർക്കാരുകളുടെ വിവിധ ഏജൻസികൾക്ക് സമർപ്പിക്കും. ജില്ലയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേവന സംഘടനകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ആവശ്യക്കാർക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ആവശ്യമായ പ്ലാറ്റ്ഫോം സാന്ത്വനം മുൻകൈയെടുത്ത് വികസിപ്പിക്കും.
മെഡിക്കൽ കോളേജിനു പുറമെ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലെ രോഗി പരിചരണം, ശുചീകരണ പ്രവർത്തനം എന്നിവ കൂടുതൽ വൊളൻ്റിയർമാരുടെ സേവനം ഉപയോഗപ്പെടുത്തി വിപുലീകരിക്കും. വയനാടിന്റെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഊന്നിക്കൊണ്ടുള്ള പ്രവർത്തനങ്ങളിലാണ് വരും വർഷങ്ങളിൽ സാന്ത്വനം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും സാന്ത്വനം പ്രസിഡൻ്റ് എസ്.ശറഫുദ്ദീൻ പറഞ്ഞു. മൂന്നരക്കോടി രൂപയാണ് വിവിധ പദ്ധതികൾക്കായി കഴിഞ്ഞ സാമ്പത്തിക വർഷം സാന്ത്വനം ജില്ലയിൽ ചെലവാക്കിയത്. 36,000 ആളുകൾ ഈ പദ്ധതികളുടെ ഗുണഭോക്താക്കളായി. വയനാട് മെഡിക്കൽ കോളജിന് കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഐ.സി.എഫ് ഒരു കോടി രൂപ ചെലവിൽ ഓക്സിജൻ പ്ലാന്റ് നൽകി. മെഡിക്കൽ കോളജിൽ എല്ലാദിവസവും രാത്രി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണ വിതരണവും നടക്കുന്നുണ്ട്. 2014 മുതൽ വയനാട് മെഡിക്കൽ കോളജിലെത്തുന്ന രോഗികൾക്ക് സഹായങ്ങളുമായി എസ്.വൈ.എസ് സാന്ത്വനം വൊളൻ്റിയർമാർ രാപ്പകൽ സേവനം ചെയ്യുന്നുണ്ട്.
ജില്ലയിലെ സാധാരണക്കാരായ ജനങ്ങളുടെ ആരോഗ്യപരമായ ആവശ്യങ്ങളെ കൂടുതൽ അടുത്തറിഞ്ഞുള്ള വിപുലമായ ജനക്ഷേമ പദ്ധതികളുമായി മുന്നോട്ടുപോകാനാണ് സാന്ത്വനം ലക്ഷ്യമിടുന്നത്. ജില്ലയിലെ സേവന-സന്നദ്ധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനാവശ്യമായ വിപുലമായ പശ്ചാത്തല സൗകര്യങ്ങൾ ജനകീയപങ്കാളിത്തത്തോടെ കൽപറ്റ ടി.യു. ടവറിൽ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ജില്ലയിലെയും ജില്ലയ്ക്ക് പുറത്തേക്ക് ചികിത്സയ്ക്ക് പോകുന്നവരുമായ രോഗികൾക്ക് വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ബന്ധപ്പെടാവുന്ന ഹെൽപ്ലൈൻ സംവിധാനങ്ങൾ ഉൾപ്പെടെയുള്ളതാണ് നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന സാന്ത്വനം സെന്റർ.
ചടങ്ങിൽ എസ്.ശറഫുദ്ധീൻ അധ്യക്ഷത വഹിച്ചു.സയ്യിദ് അബൂബക്കർ ചെറിയകോയ തങ്ങൾ, കെ.ഒ. അഹമ്മദ് കുട്ടി ബാഖവി, ബഷീർ സഅദി, സി.ടി. അബ്ദുൽ ലത്തീഫ്, കെ.എസ്. മുഹമ്മദ് സഖാഫി, സാന്ത്വാനം ജനറൽ സെക്രട്ടറി നൗശാദ് സി .എം,അമ്മദ് മാസ്റ്റർ, എസ്. അബ്ദുള്ള, ഉമർ സഖാഫി കല്ലിയോട്, ഉമർ സഖാഫി ചെതലയം ,അബ്ദുറശീദ് ഹസനി,അശ്ക്കർ ചെറ്റപ്പാലം പ്രസംഗിച്ചു. വിവിധ സാമൂഹിക-സാംസ്കാരിക നേതാക്കളും ആരോഗ്യ സന്നദ്ധ സേവകരും പങ്കെടുത്തു.
