കേരള ബജറ്റ് (2026-27)

കേരള ബജറ്റ് (2026-27)

1. കൃഷിയും മത്സ്യബന്ധനവും
റബ്ബറിന്റെ തറവില 250 രൂപയായി ഉയർത്തി.
കാർഷിക മേഖലയ്ക്കായി 1,535 കോടി രൂപ.
മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്‌സിഡി 75 രൂപയായി വർദ്ധിപ്പിച്ചു.

2. ക്ഷേമ പദ്ധതികൾ

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്: കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വരെ ചികിത്സാ പരിരക്ഷ.
ഇന്ദിരാ ഗ്യാരണ്ടി: കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ.
ഇന്ദിരാ സൗജന്യ യാത്ര: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര.

3. വിദ്യാഭ്യാസം & പ്രാദേശിക വികസനം

വയനാട്ടിൽ പുതിയ ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കും.
ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കും.
വയനാട്, കാസർകോട്, ഇടുക്കി ജില്ലകളുടെ വികസനത്തിനായി പ്രത്യേക പാക്കേജ്.
മനുഷ്യ-വന്യജീവി സംഘർഷങ്ങൾ തടയുന്നതിനായി 192 കോടി രൂപ.

4. വില വ്യത്യാസങ്ങളും നികുതിയും

വിദേശമദ്യത്തിന്റെ വില വർദ്ധിക്കും.
ഇലക്ട്രിക് വാഹനങ്ങളുടെ (EV) റോഡ് നികുതി കുറച്ചു.
സ്വകാര്യ ബസ് ഉടമകൾക്ക് ത്രൈമാസ നികുതിയിൽ 50% ഇളവ്.

*BUDGET-2026: HIGHLIGHTS*

 

2026 ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകളെ തുടര്‍ന്ന് ഈ സര്‍ക്കാര്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

 

സര്‍ക്കാരിന് മേലുള്ള ബാധ്യത കിഫ്ബിയും സോഷ്യല്‍ സെക്യൂരിറ്റി കമ്പനിയുടെയും ഉള്‍പ്പെടെ 87,012 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണവും ലീവ് സറണ്ടര്‍ ആനുകൂല്യം പുനഃസ്ഥാപിക്കലും നടപ്പാക്കിയാല്‍ ഇതിലും കൂടുതല്‍ ബാധ്യത ഏറ്റെടുക്കേണ്ടി വരും.

 

കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതി ചെലവിലെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവയ്ക്കാന്‍ കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തി കബളിപ്പിക്കുകയായിരുന്നു.

 

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ധവളപത്രത്തിലെ കണ്ടെത്തലുകളുടെയും പശ്ചിമേഷ്യന്‍ സംഘര്‍ഷമുണ്ടാക്കിയ സാമ്പത്തിക ആഘാതത്തിന്റെയും പശ്ചാത്തലത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പ്രതിസന്ധികള്‍ക്കിടയിലും ജനങ്ങള്‍ക്ക് മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കാതെ, നിലവിലെ നികുതി സംവിധാനം കാര്യക്ഷമമാക്കാനുള്ള നടപടികളാണ് ലക്ഷ്യമിടുന്നത്.

 

ധന പ്രതിസന്ധിയ്ക്കിടയിലും ഇന്ദിര ഗ്യാരണ്ടിയിലെ രണ്ട് ഗ്യാരണ്ടികള്‍ നടപ്പിലാക്കി. ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്‌കീം വര്‍ക്കര്‍മാരുടെ വേതനവും വര്‍ധിപ്പിച്ചു.

 

ഡിമോഗ്രാഫിക് ഡിവിഡന്റ് (Demographic Dividend) ആയ യുവാക്കളുടെ എണ്ണം കുറയുകയും വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കാനും വയോജനങ്ങള്‍ക്ക് കൈത്താങ്ങാകാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

 

സാമ്പത്തിക പരാധീനത പരിഹരിക്കാന്‍ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിച്ച്, വിവിധ മേഖലകളില്‍ വന്‍കിട നിക്ഷേപം ആകര്‍ഷിച്ച്, ഖജനാവില്‍ പണം സമാഹരിച്ചുകൊണ്ട് ആ സമ്പത്തിന്റെ നീതിപൂര്‍വ്വകമായ വിതരണം (Equitable Distribution) ഉറപ്പാക്കുന്നതാണ് ഈ ബജറ്റ്. ഇതിനായി നിരവധി സ്വപ്‌ന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.

 

മിഷന്‍ സമുദ്ര

 

കേരളത്തിന്റെ സ്ഥാനം ലോക മാരിടൈം ഭൂപടത്തില്‍ രേഖപ്പെടുത്താനുള്ള സമഗ്ര പദ്ധതിയാണ് ‘മിഷന്‍ സമുദ്ര’. കേരളത്തെ തുറമുഖ നഗരമാക്കി റോഡ്, സമുദ്രം, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍, നിര്‍മ്മാണ മേഖലകള്‍, ഗ്രീന്‍ഫീല്‍ഡ് സിറ്റി, എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ്വ്യവസ്ഥയിലേക്ക് നമ്മള്‍ മാറ്റും. ഇതേത്തുടര്‍ന്നുള്ള തൊഴിലവസരങ്ങളില്‍ തീരപ്രദേശ ജനതയ്ക്ക് സംവരണം ഉറപ്പാക്കും.

 

സമുദ്രയാത്രാ ചരിത്രം, കപ്പല്‍ നിര്‍മ്മാണ പാരമ്പര്യം, വാണിജ്യപൈതൃകം, കടല്‍മേഖലാ ജീവിത സംസ്‌കാരം എന്നിവയെ ഒരുമിപ്പിക്കുന്ന ഒരു അന്തര്‍ദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും.

 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ തന്ത്രപരമായ ദേശീയ പ്രാധാന്യമുള്ള ഒരു ഏകീകൃത സാമ്പത്തിക മേഖലയായി സംയോജിപ്പിക്കുന്ന ‘സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍’ സൃഷ്ടിക്കും.

 

നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഏവിയേഷന്‍-ലോജിസ്റ്റിക്‌സ് ഹബ്ബായി വികസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കും.

 

നിക്ഷേപകര്‍ക്ക് ആവശ്യമായ ഭൂമി, നിയമപരമായ വിവിധ അനുമതികള്‍ (റെഗുലേറ്ററി & സ്റ്റാറ്റിയൂട്ടറി) നിക്ഷേപാനന്തര പിന്തുണ എന്നിവ ഓരോ ഘട്ടത്തിലും ഉറപ്പു വരുത്തുന്ന ഒരു ഏകജാലക സംവിധാനമായി ഇന്‍വെസ്റ്റ് കേരളം സെല്‍ രൂപീകരിക്കും.

 

പതിനായിരത്തോളം എം.എസ്.എം.ഇ. സംരംഭങ്ങള്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുന്ന കേരള എം.എസ്.എം.ഇ. ഗ്രോത്ത് സ്‌കീമിന് രൂപം നല്‍കും. ഇവര്‍ക്ക് റിവോള്‍വിംഗ് ഫണ്ട്, വിദഗ്ധ മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവ നല്‍കുന്നതിനായി ടെക്‌നോ-മെന്റര്‍ / മാനേജ്-മെന്റര്‍ മാരുടെ സഹായം ഉറപ്പാക്കും.

 

 

 

ഗുരുതര രോഗം ബാധിച്ചവര്‍ക്കും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവര്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിന് പണമില്ലാത്തവര്‍ക്കും സഹായം നേരിട്ട് എത്തിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമായി ‘വണ്‍ കേരള കരുതല്‍ മിഷന്‍’ സ്ഥാപിക്കും.

 

മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴില്‍ മേഖലയെ കുറിച്ച് പഠിച്ച് കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കാന്‍ ”ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍” ആരംഭിക്കും.

 

ബഹിരാകാശ മേഖലയിയില്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ സാറ്റലൈറ്റ് ടെക്‌നോളജിക്ക് ഊന്നല്‍ നല്‍കിയുള്ള ഗവേഷണ സ്ഥാപനങ്ങള്‍ ആരംഭിക്കും. സ്വകാര്യ സാറ്റലൈറ്റ് നിര്‍മ്മാണ/വിക്ഷേപണ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും.

 

 

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റാനും വിദേശത്തെ ലെഗസി യൂണിവേഴ്‌സിറ്റികളെ ഉള്‍പ്പെടെ ആകര്‍ഷിക്കാനും ‘കേരള നോളജ് വാലി (Kerala Knowledge Valley)’ സ്ഥാപിക്കും.

 

ആദിവാസി സമൂഹങ്ങളുടെ സവിശേഷമായ സാംസ്‌കാരിക പൈതൃകം, പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങള്‍, വികസനാഭിലാഷങ്ങള്‍ എന്നിവയ്ക്കു വേണ്ടി ”വയനാട് ട്രൈബല്‍ സര്‍വകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും”ആരംഭിക്കും.

 

ആരോഗ്യ കേന്ദ്രങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന കേരള ഹെല്‍ത്ത് ആന്റ് ലൈഫ് സയന്‍സ് സിറ്റി സ്ഥാപിച്ച് കേരളത്തെ പ്രമുഖ മെഡിക്കല്‍ ഡെസ്റ്റിനേഷനാക്കി മാറ്റും.

 

കേരളത്തിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റിസര്‍ച്ച് സംവിധാനങ്ങളും നൂതന ആശയങ്ങളും IIT മദ്രാസ് റിസര്‍ച്ച് പാര്‍ക്ക് മാതൃകയില്‍ വിപുലീകരിക്കും.

 

വയോജനങ്ങള്‍ക്ക് ആവശ്യമായ സ്ഥാപനങ്ങള്‍, വ്യയശേഷി നേടാനുതകുന്ന സാമ്പത്തിക സഹായം, സംരംഭകത്വം, വൈദഗ്ദ്ധ്യം എന്നിവ ഉള്‍പ്പെടുന്ന ‘സില്‍വര്‍ ഇക്കോണമി’ വികസിപ്പിക്കും.

 

അന്താരാഷ്ട്ര മാതൃകയില്‍ കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കും.

 

 

ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ ലാന്‍ഡ് മാനേജ്‌മെന്റ് നയം സര്‍ക്കാര്‍ രൂപീകരിക്കും. മുന്‍കാലങ്ങളില്‍ പ്രസക്തമായിരുന്ന ഭൂനിയമങ്ങള്‍ പരിശോധിക്കുകയും കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യമായവ പരിഷ്‌കരിക്കുകയും ചെയ്യും.

 

 

പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളുടെ വലിയ തോതിലുള്ള ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഗ്രീന്‍ അമോണിയ, ഗ്രീന്‍ മെഥനോള്‍, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവയാക്കി മാറ്റുന്നതിലൂടെ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബായി കേരളത്തെ മാറ്റും.

 

ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, സമര്‍പ്പിതവും ആസൂത്രിതവുമായ ഒരു സാമ്പത്തിക മേഖല, അനുമതികള്‍ക്കുള്ള സുഗമമായ നടപടിക്രമങ്ങള്‍, പദ്ധതി വേഗവും വിജയവും നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കുന്ന സ്‌പെഷല്‍ ഇന്‍വെസ്റ്റ്‌മെന്റ് സോണ്‍ (Special Investment Zone) നടപ്പാക്കും.

 

ലോക നിലവാരത്തിലുള്ള ഫുട്‌ബോള്‍ സ്റ്റേഡിയം മലബാറില്‍ നിര്‍മ്മിക്കും.

 

 

സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍, ആയുര്‍വേദ കൂട്ടുകള്‍, കശുവണ്ടി, കയര്‍ എന്നിവയുടെ ബ്രാന്‍ഡിംഗും ഉറപ്പാക്കാന്‍ ‘ബ്രാന്‍ഡ് കേരളം’ ആരംഭിക്കും.

 

മത്സ്യത്തൊഴിലാളികള്‍ക്കുള്ള പദ്ധതികളുടെ നിര്‍വ്വഹണത്തിന് ഫിഷറീസ് സബ് പ്ലാന്‍ ആവിഷ്‌കരിക്കും. മണ്ണെണ്ണ സംബ്‌സിഡി 75 രൂപയായായി ഉയര്‍ത്തും. അപകട ഇന്‍ഷുറന്‍സ് തുക പരിഷ്‌കരിക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് റെസ്‌ക്യൂ ബോട്ടുകളും വനിതകള്‍ക്ക് മത്സ്യ വിപണനത്തിന് ഷീ സ്‌കൂട്ടറുകളും അനുവദിക്കും.

 

വിവിധ പ്രദേശങ്ങളെ പരിസ്ഥിതി സൗഹൃദവുമായ ആഗോള മത്സരക്ഷമതയുള്ള നഗരങ്ങളാക്കി മാറ്റുന്നതിന് കേരള അര്‍ബന്‍ ഗ്രോത്ത് മിഷന്‍ (Kerala Urban Growth Mission)രൂപീകരിക്കും.

 

ജെ.സി ഡാനിയേല്‍ ഇന്റര്‍നാഷണല്‍ ഫിലിം സിറ്റി – ചിത്രനഗരം കൊച്ചിയില്‍ സ്ഥാപിക്കും. സിനിമയ്ക്ക് വ്യവസായ പദവി നല്‍കും.

 

തനത് കലാ-സാംസ്‌കാരിക മേഖലയെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി എം.ടി. വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട് ഒരു കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കും.

 

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പേരില്‍ തൃശ്ശൂരില്‍ പുതിയ മ്യൂസിക് അക്കാദമി ആരംഭിക്കും.

 

 

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ‘ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കും.

 

കേരളത്തിന്റെ തനതായ പാചക കല ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്താന്‍ പാചകകലാ ഇന്‍സ്റ്റിറ്റ്യൂട്ട് (Culinary Institute) സ്ഥാപിക്കും.

 

 

പ്രകൃതി ദുരന്തങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സംവിധാനങ്ങള്‍, കാലാവസ്ഥാ മോഡലിംഗ്, ജിയോ സ്‌പേഷ്യല്‍ ഇന്റലിജന്‍സ്, റിസ്‌ക് അനലിറ്റിക്‌സ്, അടിയന്തര പ്രതികരണ ഏകോപനം എന്നിവ സമന്വയിപ്പിക്കാന്‍ ‘കേരള ഡിസാസ്റ്റര്‍ റെസിലിയന്‍സ് സെന്റര്‍’ സ്ഥാപിക്കും.

 

റെമിറ്റന്‍സ് ഇക്കോണമി എന്ന നിലയില്‍ നിന്ന് ഇന്‍വെസ്റ്റ്‌മെന്റ് ഇക്കോണമി എന്ന നിലയിലേക്ക് കേരളത്തെ മാറ്റുന്നതില്‍ പ്രവാസികളുടെ പങ്ക് ഉറപ്പാക്കാന്‍ പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് രൂപീകരിക്കും.

 

സ്വര്‍ണ്ണ വിനിമയ കേന്ദ്രവും ആഭരണ നിര്‍മ്മാണ പാര്‍ക്കും സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ പിന്തുണ നല്‍കും. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് ഫര്‍ണിച്ചര്‍ ഹബ്ബ് സ്ഥാപിക്കും.

 

 

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ നടപ്പിലാക്കും.

 

സൃഷ്ടിപരമായ കഴിവുകളും സാങ്കേതിക മികവുകളും ഒരുമിപ്പിച്ച് ഭാവിയിലെ സമ്പദ്വ്യവസ്ഥയുടെയും വ്യവസായങ്ങളുടെയും പ്രധാന ചാലക ശക്തിയായി ജെന്‍ -Z ആന്റ് ന്യൂ ജെന്‍ തലമുറയെ മാറ്റാനുള്ള പദ്ധതികള്‍ രൂപീകരിക്കും.

 

 

2026-27 വര്‍ഷത്തെ പദ്ധതി അടങ്കല്‍ തുക 35,750 കോടി രൂപയില്‍ നിന്നും 30,370 കോടി രൂപയായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ മേഖലയ്ക്ക് ഉണ്ടായ കുറവ് പരിഹരിക്കാന്‍ പട്ടികജാതി മേഖലയ്ക്ക് 527.68 കോടി രൂപയും പട്ടികവര്‍ഗ്ഗ മേഖലയ്ക്ക് 152.52 കോടി രൂപയും കൂടുതലായി അനുവദിച്ചിട്ടുണ്ട്. മത്സ്യബന്ധന മേഖലയ്ക്കും 50 കോടി രൂപ അധികമായി വകയിരുത്തി.

 

 

തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വികസനഫണ്ട് പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനമായി ഉയര്‍ത്തി.

 

റബറിന്റെ താങ്ങുവില 200 രൂപയില്‍ നിന്നും 250 രൂപയായി വര്‍ദ്ധിപ്പിക്കും.

 

വനിതകള്‍ക്കായി ‘കൃഷി സഖി – വനിതാ കര്‍ഷക വികസന പരിപാടി’ നടപ്പാക്കും.

 

മൂന്ന് വര്‍ഷത്തിനുള്ളില്‍ പാലിന്റെ പ്രതിദിന ഉല്‍പാദനം ഒരു കോടി ലിറ്ററായി ഉയര്‍ത്തും.

 

എല്ലാ തീരദേശവാസികള്‍ക്കും പട്ടയം ലഭ്യമാക്കും.

 

മുതലപ്പൊഴി ഹാര്‍ബറിന്റെ അപാകതകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും.

 

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തും. ഇതിനായുള്ള ബജറ്റ് വിഹിതം ഉയര്‍ത്തും.

 

2050-ഓടു കൂടി കേരളത്തെ പൂര്‍ണ്ണമായും കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കും.

 

 

മലയോര മേഖലയില്‍ ബഹുവിള കൃഷി രീതി പ്രോത്സാഹിപ്പിക്കും. മേഖലയില്‍ പട്ടയവിതരണത്തിന് തടസ്സമായിട്ടുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും സമയബന്ധിതമായി പരിഹരിക്കും.

 

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിന് ആദ്യംഘട്ടം എന്ന നിലയ്ക്ക് സംസ്ഥാന വിഹിതം 1422.60 കോടി രൂപയായി ഉയര്‍ത്തും.

 

ഗ്രാമസഭയില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്ത ഗ്രാമ സഭാംഗങ്ങള്‍ക്ക് ഓണ്‍ലൈനായി പങ്കെടുക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും.

 

ഉരുള്‍പൊട്ടലിലുണ്ടായ വിലങ്ങാടിന്റെ പുനര്‍നിര്‍മ്മിതിക്ക് ‘വിലങ്ങാട് പാക്കേജ്’ പ്രഖ്യാപിക്കുന്നു.

 

വയനാട്, കാസര്‍ഗോഡ്, ഇടുക്കി ജില്ലകള്‍ക്കായുള്ള പാക്കേജുകള്‍ ഊര്‍ജ്ജിതമായി നടപ്പാക്കാന്‍ നടപടി കൈക്കൊള്ളും.

 

 

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ നടപടി സ്വീകരിക്കും.

 

സഹകരണ സംഘങ്ങളിലെ നിക്ഷേപത്തുക യഥാസമയം മടക്കി നല്‍കാന്‍ കഴിയുന്ന തരത്തില്‍ നിക്ഷേപ ഗ്യാരന്റി സ്‌കീമില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാനുള്ള പദ്ധതി നടപ്പിലാക്കും.

 

 

സ്ത്രീ തൊഴിലാളികള്‍ കൂടുതലുള്ള കശുവണ്ടി, കയര്‍, കൈത്തറി അടക്കമുള്ള പരമ്പരാഗത വ്യവസായങ്ങള്‍ക്ക് വേതന സഹായം(Income support scheme) നല്‍കും. പൂട്ടി കിടക്കുന്ന ഫാക്ടറികള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്കായി നടപടികള്‍ സ്വീകരിക്കും.

 

 

കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്ന റോഡ് സംസ്‌കാരം വളര്‍ത്തുന്നതിന് സമഗ്രമായ ട്രാഫിക് നയം രൂപീകരിക്കും.

 

തോട്ടം മേഖലയില്‍ കൂടുതല്‍ സ്ഥലം ടൂറിസത്തിനായി ഉപയോഗിക്കാവുന്ന വിധത്തില്‍ ആവശ്യമായ നിയമ ഭേദഗതി കൊണ്ടുവരും.

 

അര്‍ത്തുങ്കല്‍ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പിലാക്കും.

 

ഇ-ഗ്രാന്റ് കുടിശ്ശിക തീര്‍പ്പാക്കുന്നതിനും സമയബന്ധിതമായി നല്‍കുന്നതിനുമുള്ള നടപടി കൈക്കൊള്ളും.

 

വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനും കേരളത്തെ ഒരു ആഗോള വിജ്ഞാന ഹബ്ബായി മാറ്റുന്നതിനുമായി ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെംബര്‍ എന്ന ഒരു പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നതാണ്.

 

 

 

നിര്‍മ്മിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്‌നോളജി ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളെ മുന്‍കൂട്ടി മനസിലാക്കി ഉപയോഗപ്പെടുത്താന്‍ Future Readiness Think Tank രൂപീകരിക്കും.

 

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ വന്നു പഠിക്കാന്‍ അവസരം ഒരുക്കുന്ന ”സെമസ്റ്റര്‍ ഇന്‍ കേരള’ പദ്ധതി പുനരാരംഭിച്ച് അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തും.

 

 

കേരളത്തിലെ ക്യാമ്പസുകളില്‍ ‘Student diverstiy, Student mobility എന്നിവയ്ക്ക്

പരിഗണന നല്‍കും.

 

റാഗിങ് തടയാന്‍ ‘Sidharthan Student Distress App’, റാഗിംഗ് തടയാനും വിദ്യാര്‍ത്ഥികളുടെ ക്ഷേമം ഉറപ്പുവരുത്താനും ‘Sidharthan Anti Ragging & Student Welfare Act’ നടപ്പാക്കും.

 

 

ബിരുദധാരികള്‍ക്ക് വേഗത്തില്‍ ജോലി ലഭിക്കാന്‍ സഹായിക്കുന്ന ബ്രിഡ്ജ് പ്രോഗ്രാമുകളും കോഴ്‌സുകളും നടപ്പിലാക്കും.

 

അക്കാദമിക് വിഷയങ്ങള്‍ അമിത രാഷ്ട്രീയ ഇടപെടല്‍ ഒഴിവാക്കാന്‍ അക്കാദമിക് കൗണ്‍സില്‍ രൂപീകരിക്കും.

 

2036 – ലെ ഒളിംപിക്‌സില്‍ മത്സരിക്കാന്‍ പ്രാപ്തിയുള്ള കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ വിഷന്‍ 2036 നടപ്പിലാക്കും.

 

 

 

ചികിത്സാ ചെലവ് (Out of Pocket Expenditure) കുറച്ച് കൊണ്ടു വരാന്‍ സര്‍ക്കാര്‍ ഇടപെടും.

 

കാസര്‍ഗോഡ്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കല്‍ കോളേജുകളുടെ ശോചനീയാവസ്ഥ പരിഹരിക്കും. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനക്ഷമമാക്കും. ഹരിപ്പാട് ഒരു പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കും.

 

കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലെ കുടിശ്ശിക ഘട്ടം ഘട്ടമായി തീര്‍ത്ത് പദ്ധതിയുടെ കാര്യക്ഷമത ഉറപ്പുവരുത്തും.

 

ആദിവാസി മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന് ട്രൈബല്‍ ഹെല്‍ത്ത് ക്ലസ്റ്ററുകളും തീരദേശ മേഖലയില്‍ കോസ്റ്റല്‍ കെയര്‍ യൂണിറ്റുക ളും സ്ഥാപിച്ച് ചികിത്സ ഉറപ്പാക്കും.

 

എസ്.എം.എ. (Spinal Muscular Atrophy) അടക്കമുള്ള അപൂര്‍വ്വ രോഗങ്ങള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും.

 

 

ഗിഗ്, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കും.

 

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തിയ തുക കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്നും, പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നുവെന്നും ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവരും.

 

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി പുതിയ ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കും.

 

പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തും.

 

കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കും.

 

മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കാര്യക്ഷമമായി നടപ്പിലാക്കിയ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി, ശ്രുതിതരംഗം, സ്‌നേഹപൂര്‍വ്വം, സ്‌നേഹസ്പര്‍ശം, താലോലം, ക്യാന്‍സര്‍ സുരക്ഷ, സ്‌നേഹ സാന്ത്വനം, പകല്‍വീട്, വയോമിത്രം, ആശ്വാസകിരണം, സുകൃതം അടക്കമുള്ള പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമാക്കും.

 

ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള ഇന്‍സുലിന്‍ നല്‍കാനും, ബ്രിട്ടില്‍ (Brittle) ഡയബറ്റിക്കായ കുട്ടികള്‍ക്ക് ഇന്‍സുലിന്‍ പമ്പ് നല്‍കുവാനും, കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് കണ്ടിന്വസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സെന്‍സര്‍ (Continuous Glucose Monitoring Sensor) നല്‍കുവാനും നടപടി സ്വീകരിക്കും.

 

‘പുതുതലമുറ ലഹരി വസ്തുക്കള്‍’ ഉള്‍പ്പടെ എല്ലാത്തരം ലഹരി വസ്തുക്കളും തിരിച്ചറിയാനാകുന്ന വിധത്തിലുള്ള ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ എല്ലാ എക്‌സൈസ് ഓഫീസുകളിലും ലഭ്യമാക്കും. ഓപ്പറേഷന്‍ തൂഫാന്‍ വ്യാപിപ്പിക്കും.

 

സംസ്ഥാന സെക്രട്ടേറിയറ്റിനെ രാജ്യത്തെ ഏറ്റവും മികച്ചതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

 

 

 

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളോട് സീറോ ടോളറന്‍സ് നിലപാട് സ്വീകരിക്കും.

 

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ ‘മകള്‍ക്കൊപ്പം’ എന്ന പേരില്‍ ഒരു പദ്ധതി നടപ്പിലാക്കും.

 

ആര്‍ട്ടിസ്റ്റ് നമ്പൂതിരി ട്രസ്റ്റിന്റെ സഹായത്തോടെ കള്‍ച്ചറല്‍ സെന്റര്‍ ആന്‍ഡ് മ്യൂസിയം സ്ഥാപിക്കും.

 

നടന്‍ സലിംകുമാറിന് എറണാകുളത്ത് സ്മാരകം നിര്‍മ്മിക്കും.

 

ഗസല്‍ ഗായകനായിരുന്ന ഉമ്പായിയുടെ നാമധേയത്തില്‍ മ്യൂസിക് അക്കാദമി സ്ഥാപിക്കും.

 

ശ്രീനാരായണ ഗുരുവിന് ഡല്‍ഹിയില്‍ പ്രതിമയും സാംസ്‌കാരിക കേന്ദ്രവും സ്ഥാപിക്കും.

 

മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന് പട്ടത്ത് സ്മാരക മന്ദിരം നിര്‍മ്മിക്കും

 

ചാലക്കുടിയില്‍ പനമ്പള്ളി ഗോവിന്ദ മേനോന്‍ സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

 

ഉള്ളൂര്‍ സ്മാരക ലൈബ്രറി ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രത്യേക സാമ്പത്തിക സഹായം

 

കെ.യു.ഡബ്ല്യു.ജെ നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

 

അതിരപ്പള്ളിയിലെ ഇക്കോ-ഫ്രണ്ട്‌ലി ഡൈനമിക് ലൈറ്റിംഗ് പദ്ധതി.

 

ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും.

 

സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ/ ഡി.ആര്‍ എന്നിവ മുടക്കം കൂടാതെ നല്‍കും.

മെഡി സെപ് പരിഷ്‌ക്കരിക്കും.

അഷ്വേഡ് പെന്‍ഷന്‍ പദ്ധതിയിലെ അവ്യക്തത പരിശോച്ച് എന്‍.പി.എസ് സംവിധാനം പരിഷ്‌ക്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *