മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളജിന്റെ സ്ഥിരം നിർമ്മാണത്തിനായി സ്ഥലം കണ്ടെത്തി നൽകാൻ തയ്യാറാണെന്ന് മാനന്തവാടി നഗരസഭാ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുസംബന്ധിച്ച് പാരിസൺസ് എസ്റ്റേറ്റ് മാനേജ്‌മെന്റുമായി ചർച്ച നടത്തിയതായും കല്ലിയോട്ടുകുന്നിൽ 25 ഏക്കർ സ്ഥലം ലഭ്യമാക്കാൻ അവർ തയ്യാറാണെന്നും അധികൃതർ വ്യക്തമാക്കി.
സ്ഥലവിഷയം മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തെ ബാധിക്കാൻ അനുവദിക്കില്ലെന്ന് നഗരസഭ അറിയിച്ചു. ആസ്പിരേഷണൽ ജില്ലയായതിനാൽ മെഡിക്കൽ കോളജിന് 20 ഏക്കർ സ്ഥലം മതിയാകും. നിലവിൽ 10 ഏക്കറോളം സ്ഥലം ലഭ്യമാണ്, ബാക്കി ആവശ്യമായ സ്ഥലം കൂടി കണ്ടെത്താൻ നഗരസഭ മുൻകൈയെടുക്കും. മേപ്പാടിയിൽ സ്വകാര്യ മെഡിക്കൽ കോളജ് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഗവ. മെഡിക്കൽ കോളജിന് ഏറ്റവും യോജ്യമായ പ്രദേശം മാനന്തവാടിയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
നഗരസഭാ ഓഫീസ് ഭാവിയിൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റുമ്പോൾ, നിലവിലെ കെട്ടിടം മെഡിക്കൽ കോളജ് ഹോസ്റ്റലിനായി വിട്ടുനൽകാനും നഗരസഭ തയ്യാറാണെന്ന് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി.വി. ജോർജ്, ഷീജ ഫ്രാൻസിസ്, പി.വി.എസ്. മൂസ, ഷിബു കെ. ജോർജ്, കൗൺസിലർമാരായ വി.യു. ജോയി, പി.കെ. ഹംസ, പി. കുഞ്ഞബ്ദുള്ള, ലിസി, ജോസ്, പി.വി. സബിത, കൗസല്യ അച്ചപ്പൻ എന്നിവർ പങ്കെടുത്തു.
