സുൽത്താൻ ബാത്തേരി: സമുദ്ര ഉഷ്ണ തരംഗങ്ങൾക്ക് കാരണമാകുന്ന എൽ നിനോ പ്രതിഭാസം കാർഷിക മേഖലയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി തരണം ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. എൽ നിനോ പ്രതിഭാസത്തിന്റെ പ്രത്യാഘാതങ്ങളും ഗുരുതര സാഹചര്യങ്ങളും വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ഇപ്പോൾ അനുഭവപ്പെടുന്ന അന്തരീക്ഷ താപനിലയിലെ വർദ്ധനവും മൺസൂൺ മഴയിലെ കുറവും എൽ നിനോയുടെ ഭാഗമാണെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. വയനാട് ഉൾപ്പെടെയുള്ള ജില്ലകളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും മണ്ണ് വരണ്ടുണങ്ങാനും വെള്ളത്തിന്റെ അളവ് കുറയാനും എല്ലാ തരം കൃഷികളുടെ നാശത്തിനും ഉൽപ്പാദനക്കുറവിനും കാരണമായി ഭക്ഷ്യസുരക്ഷയെ ദോഷകരമായി ബാധിക്കുമെന്നും മുന്നറിയിപ്പിലുണ്ട്. ഇനിയും പുതിയൊരു പ്രതിസന്ധി കൂടി തരണം ചെയ്യാൻ കെല്പില്ലാത്ത സാഹചര്യത്തിലുള്ള കർഷകരെ സഹായിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഉണർന്ന് പ്രവർത്തിക്കണം. കാലവർഷത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം താമസിയാതെ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
ടിപ്പു സുൽത്താൻ പ്ലേസിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് എം. അന്ത്രു ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ മുതിര മായൻ ഹാജി യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. ഹംസ ഹാജി കല്ലിടുമ്പൻ, ലത്തീഫ് അമ്പലവയൽ, അലവി വടക്കേതിൽ, കാസിം ഹാജി ബീനാച്ചി, ബഷീർ നായ്ക്കട്ടി, ഖാലിദ് വേങ്ങൂർ, ശംസുദ്ദീൻ ബിദർക്കാട്, ഇബ്രാഹിം തൈതൊടി, ഉസ്മാൻ പള്ളിയാൽ, പി.കെ. മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു.
