മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണസമിതിയുടെ രാജി ആവശ്യപ്പെട്ട് സിപിഎം സമരം ഇന്ന്

മുള്ളന്‍കൊല്ലി: ക്വാറികള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നേരിടുന്ന പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച (ഇന്ന്) പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും നടത്താന്‍ സിപിഎം പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
ജില്ലയില്‍ അതീവ ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന പഞ്ചായത്താണ് മുള്ളന്‍കൊല്ലി. കര്‍ണാടകയുമായി അതിരുപങ്കിടുന്ന പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കരിങ്കല്‍ ഖനനത്തിനു ലൈസന്‍സ് ലഭ്യമാക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ മത്സരിക്കുന്ന സ്ഥിതിയാണുള്ളത്. ക്വാറി വിഷയം ചര്‍ച്ച ചെയ്യുന്നതിന് അടിയന്തരമായി സര്‍വകക്ഷി യോഗം വിളിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറാകണം. അഴിമതി ആരോപണം പുറത്തുവന്നശേഷം ഭരണസമിതി യോഗം ചേരാതെ നിലവിലെ ക്വാറികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. അഴിമതി ആരോപണത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിക്കുന്നത് ദുരൂഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. പി.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.എസ്. സുരേഷ്ബാബു, പി.ജെ. പൗലോസ്, കെ.വി. ജോബി, സി.പി. വിന്‍സന്റ്, പി.എസ്. കലേഷ്, കെ.ടി. ജോളി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *