വയനാട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ പൂക്കോട് തടാകം പായൽ നിറഞ്ഞ് നാശത്തിന്റെ വക്കിൽ. തടാകത്തിന്റെ തൊണ്ണൂറ് ശതമാനത്തോളം ഭാഗവും നിലവിൽ പായൽ മൂടിയ അവസ്ഥയിലാണ്. ഇത് കാരണം വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ ബോട്ടിങ് ഇപ്പോൾ ദുസ്സഹവും അപകടഭീഷണിയുള്ളതുമായി മാറിയിരിക്കുകയാണ്.
2021-ൽ രണ്ടരക്കോടി രൂപ ചെലവഴിച്ച് തടാകത്തിലെ ചെളിയും പായലും നീക്കം ചെയ്തിരുന്നെങ്കിലും അഞ്ച് വർഷം തികയും മുൻപേ തടാകം വീണ്ടും പായൽ മൂടുകയായിരുന്നു. കട്ടികൂടിയ പായലിൽ ബോട്ടുകൾ കുടുങ്ങുന്നത് പതിവായിട്ടുണ്ട്. ഇത്തരത്തിൽ കുടുങ്ങുന്ന ബോട്ടുകൾ ജീവനക്കാരെത്തിയാണ് നിലവിൽ കരയ്ക്കെത്തിക്കുന്നത്. സുരക്ഷ മുൻനിർത്തി പായൽ നിറഞ്ഞ ഭാഗങ്ങൾ കയർ കെട്ടി വേർതിരിച്ചാണ് ഇപ്പോൾ ബോട്ടിങ് നടത്തുന്നത്.
തടാകത്തിന് ചുറ്റുമുള്ള രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള നടപ്പാതയിലെ വഴിവിളക്കുകൾ
പൂർണ്ണമായും തകരാറിലാണ്. കൂടാതെ പാതയിലെ ഇന്റർലോക്ക് കട്ടകൾ പലയിടത്തും ഇളകിമാറിയതും കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. ഡി.ടി.പി.സി.യുടെ (DTPC) കീഴിൽ
പ്രവർത്തിക്കുന്ന തടാകത്തിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തുന്നതായി സന്ദർശകരും ടൂറിസം മേഖലയിലുള്ളവരും ആരോപിക്കുന്നു. തടാകത്തിലെ ചെളിയും പായലും ശാസ്ത്രീയമായി നീക്കം ചെയ്യണമെന്നും, ജലസംഭരണശേഷി വർദ്ധിപ്പിച്ച് പൂക്കോടിന്റെ സ്വാഭാവിക ഭംഗി സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ടൂറിസം മേഖലയിലുള്ളവർ ആവശ്യപ്പെടുന്നത്.
