സെല്ല് പൂട്ടാൻ മറന്നു, പ്രതി കൂളായി മുങ്ങി സംഭവം കുണ്ടറ പൊലീസ് സ്റ്റേഷനിൽ

വയറിംഗ് സാമഗ്രികൾ മോഷ്ടിച്ചെന്ന പരാതിയിലാണ് എഴുകോൺ പുത്തൻനട വൈജിത്ത് ഭവനിൽ വൈജേഷിനെ (23) കുണ്ടറ പൊലീസ് കഴിഞ്ഞ ദിവസം രാത്രി കസ്റ്റഡിയിലെടുത്തത്. ജി.ഡി ചാർജ്ജ് ഡ്യൂട്ടിയിലുള്ള പൊലീസുകാരൻ പ്രിവന്റീവ് അറസ്റ്റ് രേഖപ്പെടുത്തി സെല്ലിൽ അടച്ചു. ഒരു മയക്കം കഴിഞ്ഞ് പുലർച്ചെ ഒന്നരയ്ക്ക് വൈജേഷ് നോക്കിയപ്പോ സെല്ല് പൂട്ടിയിട്ടില്ല.

പാറാവുകാരൻ സുഹൃത്തുമായി സംസാരിച്ച് മാറി നിൽക്കുന്നു. പിന്നൊന്നും ആലോചിച്ചില്ല, പതിയെ കൊളുത്ത് നീക്കി കൂളായി ഇറങ്ങി, മതിൽ ചാടി ഒരോട്ടം!

സെല്ല് പൂട്ടേണ്ടിയിരുന്നത് പാറാവുകാരനാണ്. പാറാവുകാരന്റെ സുഹൃത്തായ ഡാൻസാഫ് ഉദ്യോഗസ്ഥൻ അതിനിടെയാണ് സ്റ്റേഷനിലെത്തിയത്. കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടതിന് ഇയാൾക്കെതിരെ കേസെടുത്ത് തിരച്ചിൽ ആരംഭിച്ചു.കുണ്ടറ നാന്തിരിക്കലിലെ വീട്ടിൽ നിന്നു രണ്ടു ദിവസം മുൻപാണ് വയറിംഗ് സാമഗ്രികൾ മോഷണം പോയത്. വീട്ടുകാർ കുണ്ടറ സ്റ്റേഷനിൽ പരാതി നൽകിയതിനു പുറമേ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ നാന്തിരിക്കലിലെ കടയിൽ നിന്നു വൈജേഷ് വയറിംഗ്, പ്ലബിംഗ് സാമഗ്രികൾ മുറിക്കുന്ന ഉപകരണങ്ങൾ വാടകയ്ക്കെടുത്തതായി അറിഞ്ഞു. ചൊവ്വാഴ്ച രാത്രി ഇവ തിരിച്ചുകൊടുക്കാൻ എത്തിയതറിഞ്ഞ് വീട്ടുകാരെത്തി തടഞ്ഞുവച്ചു. സംഭവമറി‌ഞ്ഞ് കൊല്ലം റൂറൽ കൺട്രോൾ റൂം എസ്.ഐ അനിൽകുമാർ സ്ഥലത്തെത്തി വൈജേഷിനെ കസ്റ്റഡിയിലെടുത്ത് മെഡിക്കൽ പരിശോധനയ്ക്കു ശേഷം രാത്രി പതിനൊന്നോടെ കുണ്ടറ സ്റ്റേഷനിലെത്തിച്ചു. അന്ന് രാത്രി ജി.ഡി ചാർജ്ജും പാറാവുകാരനും അടക്കം രണ്ട് പേരേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *