കൽപ്പറ്റ : ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമെന്ന നിർദേശം ശരിയല്ലെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. ദുരന്തബാധിതരായ മുഴുവൻ ആളുകളുടെയും കടങ്ങൾ എഴുതിത്തള്ളണം. ഇളവുകളോടുകൂടിയ പുതിയ വായ്പ അനുവദിക്കുമെന്ന തീരുമാനം ശരിയല്ല. പലിശരഹിതവായ്പ നൽകി ഈ കുടുംബങ്ങളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങളാണ് ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തിന്റെ വ്യാപ്തി കണക്കാക്കി കർഷകരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളണം. കുടുംബശ്രീ മുഖേന നൽകിയ വായ്പകൾ സർക്കാർ ഏറ്റെടുക്കുകയും േവണം. കേന്ദ്രത്തിന് സമർപ്പിക്കുന്ന റിപ്പോർട്ടിൽ ദുരന്തബാധിതരുടെ സാമ്പത്തികപ്രശ്നങ്ങൾകൂടി ഉൾപ്പെടുത്തുകയും മന്ത്രിതല ഉപസമിതി ബന്ധപ്പെട്ട കേന്ദ്ര ഉദ്യോഗസ്ഥരോട് കാര്യങ്ങൾ ധരിപ്പിച്ച് കുടുംബങ്ങൾക്ക് അനുകൂലമായ നിലപാട് ഉണ്ടാക്കിയെടുക്കുകയും വേണമെന്നും സംഷാദ് മരക്കാർ പറഞ്ഞു.
