ന്യായവിലയ്ക്ക് പച്ചക്കറികള്‍: കാര്‍ഷിക വികസന വകുപ്പിന്റെ 39 ഓണച്ചന്തകള്‍.

കൽപറ്റ: വിപണിയില്‍ ന്യായവിലയ്ക്ക് പച്ചക്കറി ലഭ്യമാക്കുന്നതിന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ജില്ലയില്‍ 39 ഓണച്ചന്തകള്‍ ആരംഭിക്കും. വകുപ്പിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത്, നഗരസഭാ തലത്തില്‍ ഒന്ന് എന്ന തോതില്‍ 26 ചന്തകളും വി.എഫ്.പി.സി.കെയുടെ നേതൃത്വത്തില്‍ 5 ചന്തകളും ഹോര്‍ട്ടി കോര്‍പ്പിന്റെ നേതൃത്വത്തില്‍ 8 ചന്തകളുമാണ് ആരംഭിക്കുക. കര്‍ഷകരില്‍ നിന്നും വിപണി |സംഭരണ വിലയേക്കാള്‍ 10 ശതമാനം അധിക തുക നല്‍കി പച്ചക്കറികള്‍ സംഭരിക്കും. വിപണിയിലെ വില്‍പന വിലയേക്കാള്‍ 30 ശതമാനം വിലക്കുറവില്‍ ചന്തകള്‍ മുഖേനെ വിപണനം നടത്തുകയാണ് ലക്ഷ്യം. ജൈവ രീതിയില്‍ ഉൽപാദിപ്പിച്ച കാര്‍ഷിക വിളകള്‍ 20 ശതമാനത്തിലധികം വില നല്‍കി സംഭരിക്കുകയും പൊതുവിപണിയിലെ വില്‍പന വിലയേക്കാള്‍ 10 ശതമാനം കുറഞ്ഞ വിലക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുകയും ചെയ്യും. ഓണ വിപണിയിലേക്ക് പച്ചക്കറി നല്‍കാന്‍ താൽപര്യമുള്ള കര്‍ഷകര്‍ അതത് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കര്‍ഷകരില്‍ നിന്നു ലഭ്യമാകാത്ത പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ് മുഖേന വാങ്ങി വില്‍പനയ്ക്ക് എത്തിക്കും. കൃഷിവകുപ്പിന്റെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വെജിറ്റബിള്‍സില്‍ നിന്നുള്ള പച്ചക്കറികളും ചന്തകളില്‍ ലഭ്യമാകും. സെപ്റ്റംബര്‍ 11 മുതല്‍ 14 വരെയാണ് ഓണച്ചന്ത പ്രവര്‍ത്തിക്കുക. ഓണച്ചന്തകളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 11 ന് രാവിലെ നടക്കും. ഓണ വിപണിയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ബന്ധമാണെന്നും കൃഷി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *