മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തം 4636 പേരെ നേരിട്ട് ബാധിച്ചെന്ന് സർക്കാർ

കൽപ്പറ്റ : മുണ്ടക്കൈ ചൂരല്‍മല അതിജീവനം ;ദുരന്ത ബാധിതര്‍ക്കായി മൈക്രോപ്ലാന്‍ പ്രവര്‍ത്തനം തുടങ്ങുന്നു.മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിനിരയായവരുടെ അതിജീവന ഉപജീവനത്തിനായി തയ്യാറായ മൈക്രോ പ്ലാനിന്റെ പ്രവർത്തന ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിര്‍വ്വഹിക്കും. ഡിസംബര്‍ 12 ന് രാവിലെ 10 ന് മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു, എം.എല്‍.എ മാരായ ഐ.സി.ബാലകൃഷ്ണന്‍, ടി.സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ദുരന്തബാധിതരുടെ അതിജീവനത്തിനായി സമഗ്രമായ മൈക്രോ പ്ലാനാണ് തയ്യാറാക്കിയത്. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലുള്ളവരെയാണ് ദുരന്തം പ്രധാനമായും സാരമായി ബാധിച്ചത്. മൈക്രോ പ്ലാന്‍ വിവരങ്ങള്‍ പ്രകാരം 1084 കുടുംബങ്ങളിലായി 4636 പേരെയാണ് ദുരന്തം നേരിട്ടോ അല്ലാതയോ ബാധിച്ചത്. ഈ കുടുംബങ്ങളുടെ അതിജീവനത്തിനും പുനരധിവാസത്തിനുമായി പദ്ധതികള്‍ തയ്യാറാക്കുകയാണ് മൈക്രോ പ്ലാനിന്റെ ലക്ഷ്യം. ദുരന്തബാധിതരുടെ ആദ്യഘട്ട അടിയന്തര പുനരധിവാസം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം പൂര്‍ത്തിയായതാണ്. എല്ലാ കുടംബങ്ങളിലും സര്‍വെ നടത്തിയാണ് മൈക്രോ പ്ലാന്‍ തയ്യാറാക്കിയത്. വികേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കുടുംബാധിഷ്ഠിത മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതിനായി നോഡല്‍ ഏജന്‍സിയായി കുടുംബശ്രിയെയാണ് നിയോഗിച്ചത്. ദുരന്ത മേഖലയിലുണ്ടായിരുന്ന കുടുംബങ്ങളിലെ നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ കുടുംബത്തിന്റെ പ്രശ്‌നനങ്ങളും ആവശ്യങ്ങളും പഠിച്ച് അവ പരിഹരിക്കേണ്ടതിലേക്കായുള്ള നടപടികള്‍ കൈക്കൊള്ളാന്‍ മൈക്രോ പ്ലാന്‍ വഴി സാധിക്കും. കുടുംബങ്ങളുടെ ആവശ്യങ്ങള്‍ സൂഷ്മതലത്തില്‍ വിലയിരുത്തി പരിഹാരം കാണും. അതിജീവന ഉപജീവന ആവശ്യങ്ങളില്‍ ഇടപെടല്‍ നടത്താന്‍ സാധിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി, വനിതാ,ശിശുക്ഷേമം, കൃഷി, മൃഗസംരക്ഷണം, വ്യവസായം, ലീഡ് ബാങ്ക്, പ്ലാനിങ്ങ്, തൊഴിലുറപ്പ് തുടങ്ങിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് മൈക്രോ പ്ലാന്‍ പ്രവര്‍ത്തന രേഖ തയ്യാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *