പുൽപ്പള്ളി: ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കര്‍ണാടകയിലെ കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. ഇന്ന് സന്ധ്യയോടെ പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്തുവെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കര്‍ണാടകയില്‍ നിന്നും ചേകാടി കൊല്ലിവയലിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു വിഷ്ണു. ജോലി കഴിഞ്ഞ് വനപാതയിലൂടെ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വിവരമറിഞ്ഞ്, പ്രദേശത്ത് രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകരെത്തിയാണ് പരിക്കേറ്റ വിഷ്ണുവിനെ ചുമന്ന് കാടിന് പുറത്തെത്തിച്ചത്. ഉടന്‍തന്നെ വനംവകുപ്പിന്റെ ജീപ്പില്‍ മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. വിഷ്ണു റിസര്‍വ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കർണാടകയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് വനംവകുപ്പ് അറിയിച്ചു. കുട്ട സ്വദേശികളായ രാജുവിന്റെയും മഞ്ജുവിന്റെയും മകനാണ്. സഹോദരങ്ങള്‍: അപ്പു, അജേഷ്, രമണി.
