കൽപ്പറ്റ: ഒൻപതാമത് വയനാട് വിത്തുത്സവത്തിന് എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ മറ്റന്നാൾ തുടക്കമാവും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിത്തുത്സവം സ്വാമിനാഥൻ ഗവേഷണ നിലയവും വയനാട് ആദിവാസി വികസന സമിതിയും സീഡ് കെയറും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ‘വിത്ത് സംരക്ഷണവും കർഷകരുടെ അവകാശങ്ങളും’ എന്ന വിഷയത്തിൻ ദേശീയ സെമിനാറും വിത്തുത്സവത്തോടനുബന്ധിച്ച് നടക്കും. വയനാട് ജില്ലയിൻ മികച്ച രീതിയിൽ കാർഷിക ജൈവ വൈവിധ്യം സംരക്ഷിക്കുന്ന കർഷകർ ജനിതക ശേഖരവുമായി പരിപാടിയിൽ സംബന്ധിക്കും. വിവിധ പഞ്ചായത്തുകളും വിത്ത് ശേഖരവുമായി പരിപാടിയിൽ പങ്കാളികളാവും. വിത്തുത്സവം മറ്റന്നാൾ രാവിലെ 11 മണിക്ക് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും. കമ്മ്യൂണിറ്റി ജീനോം സേവിയർ അവാർഡ് ചടങ്ങിൽ ജേതാക്കക്കൾക്ക് സമ്മാനിക്കും. വിത്തുപുരയുടെ ഉദ്ഘാടനം പത്മശ്രീ ചെറുവയൽ ചെറുവയൽ രാമൻ നിർവഹിക്കും. ടി സിദ്ധിഖ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തും. നമ്പാർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ജെയിംസ് പി ജോർജ്ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ ടി ജെ ഐസക് എന്നിവർ പരിപാടിയിൽ സംബന്ധിക്കും. വിത്തുത്സവത്തിൽ അൽപതിലധികം വിജ്ഞാന പ്രദർശന സ്റ്റാളുകൾ ഒരുക്കും. കർഷകർക്ക് കൃഷിയിടത്തിലെ മണ്ണ് പരിശോധിക്കാനുള്ള സൗകര്യവുമുണ്ടാകും. വയനാട്ടിലെ കർഷകർക്ക് അവരവരുടെ കാർഷിക വൈവിധ്യങ്ങളുമായി വിത്തുത്സവത്തിൽ പങ്കെടുക്കാമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഡോ. ഷക്കീല വി , എ ദേവകി, ബാലസുബ്രഹ്മണ്യം, പി ബി സനീഷ്, ടി സി ജോസഫ്, ശ്രീരാജ്, വി കെ കൃഷ്ണൻ , ജോസഫ് ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വയനാട് വിത്തുത്സവത്തിന് വ്യാഴാഴ്ച്ച തുടക്കമാവും
