വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട എക്‌സൈസ്‌ ഉദ്യോഗസ്‌ഥനെ ഇടിച്ചുതെറിപ്പിച്ചു; പ്രതി കസ്‌റ്റഡിയില്‍.

മാനന്തവാടി: വയനാട്ടില്‍ ലഹരി മരുന്ന്‌ പരിശോധനക്കിടെ എക്‌സൈസ്‌ ഉദ്യോഗസ്‌ഥനുനേരെ ആക്രമണം. മാനന്തവാടി എക്‌സൈസ്‌ സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ ഇ.എസ്‌.

ജെയ്‌മോന്‌ നേരെയാണ്‌ ആക്രമണം ഉണ്ടായത്‌. പരിശോധനക്കായ്‌ക്കായി സ്‌കൂട്ടര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രതി ഉദ്യോഗസ്‌ഥനെ വാഹനമിടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചത്‌. സംഭവത്തില്‍ അഞ്ചാംമൈല്‍ കാട്ടില്‍ വീട്ടില്‍ ഹൈദര്‍ അലി (28)യെ തിരുനെല്ലി പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. വെള്ളിയാഴ്‌ച രാത്രി 8.20 നാണു കാട്ടിക്കുളം രണ്ടാംഗേറ്റില്‍വച്ചാണു ഹൈദര്‍ അലി എക്‌സൈസ്‌ സംഘം തടഞ്ഞത്‌. അപകടത്തിനു ശേഷം മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഹൈദര്‍ അലിയെ വെള്ളിയാഴ്‌ച രാത്രിതന്നെ പോലീസ്‌ കണ്ടെത്തിയിരുന്നു. പിന്നീട്‌ വയനാട്‌ ഗവ. മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ആശുപത്രിയില്‍നിന്നു വിടുതല്‍ ചെയ്‌ത ശേഷം ഇന്നലെ ഉച്ചയോടെ അറസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പോലീസ്‌ ശ്രമിച്ചെങ്കിലും വേദനയുണ്ടെന്നു ഹൈദര്‍ അലി പറഞ്ഞതിനാല്‍ ആശുപത്രിയില്‍നിന്നു ഡിസ്‌ചാര്‍ജ്‌ ചെയ്‌തില്ല. പോലീസ്‌ ഓഫീസര്‍മാരുടെ നിരീക്ഷണത്തിലാണ്‌ ചികിത്സയില്‍ കഴിയുന്നത്‌. തിരുനെല്ലി സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ ലാല്‍ സി. ബേബിയുടെ നേതൃത്വത്തിലുള്ള പോലീസാണു കേസന്വേഷിക്കുന്നത്‌. ഹൈദര്‍ അലിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ആളെ സംബന്ധിച്ചും വ്യക്‌തമായ വിവരം ലഭിച്ചതായും അടുത്ത ദിവസം തന്നെ പിടികൂടുമെന്നും പോലീസ്‌ പറഞ്ഞു. ആക്രമണത്തില്‍ ജെയ്‌മോന്‌ സാരമായി പരുക്കേറ്റു. താടിയെല്ലിനും പല്ലുകള്‍ക്കും ക്ഷതം സംഭവിച്ച ജെയ്‌മോനെ ആദ്യം വയനാട്‌ ഗവ. മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പിന്നീട്‌ മേപ്പാടി വിംസ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന്‌ ശനിയാഴ്‌ച രാവിലെ കോഴിക്കോട്‌ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക്‌ മാറ്റി. ജെയ്‌മോന്‍ അപകടനില തരണം ചെയ്‌തിട്ടുണ്ട്‌. മൂന്നാഴ്‌ചയിലധികം ചികിത്സ വേണ്ടി വരുമെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌.
പ്രതി ഹൈദര്‍ അലി മുമ്ബും മൂന്നു എന്‍.ഡി.പി.എസ്‌. കേസുകളിലുള്‍പ്പെട്ടയാളാണെന്നു പോലീസ്‌ പറഞ്ഞു. എക്‌സൈസ്‌ ഉദ്യോഗസ്‌ഥനെ വാഹനമിടിച്ചപ്പോള്‍ ഹൈദര്‍ അലിയും കൂടെയുണ്ടായിരുന്നയാളും റോഡിലേക്ക്‌ തെറിച്ചു വീണിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *