
ബത്തേരി:വ്യവസായങ്ങളെക്കുറിച്ചും വിപണി സാധ്യതകളെപ്പറ്റിയും പഠിച്ചും സാങ്കേതിക വശങ്ങൾ മനസ്സിലാക്കിയും വേണം സംരംഭങ്ങൾ തുടങ്ങാനെന്ന് ഐ. സി. ബാലകൃഷ്ണൻ എം എൽഎ . കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും കേരള വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ നടത്തുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിങ് ആന്റ് ആക്സിലറേറ്റിങ് എം.എസ്.എം.ഇ പെർഫോമൻസ് പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേത്യത്വത്തിൽ ബത്തേരിയിൽ സംഘടിപ്പിച്ച ബാങ്കേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചക്കയിൽ നിന്നു മാത്രം ഇരുപത്തഞ്ചോളം ഉൽപന്നങ്ങൾ നിർമിക്കാൻ കഴിയും. അതിന്റ വിപണി സാധ്യതകൾ മനസ്സിലാക്കണം, അതിന് സൂക്ഷ്മമായ പഠനം ആവശ്യമാണ്. വയനാടിന്റെ സവിശേഷത മനസ്സിലാക്കി ടൂറിസം മേഖലയ്ക്കും കാർഷിക രംഗത്തിനും പ്രാമുഖ്യമുള്ള ചെറുകിട വ്യവസായങ്ങൾ വളർത്തുന്നതിന് ഇത്തരത്തിലുള്ള ബാങ്കേഴ്സ് മീറ്റിന് കഴിയുമെന്നും ആദ്ദേഹം പറഞ്ഞു.
വയനാടിന്റെ ബ്രാൻഡ് വാല്യു വേണ്ട പോലെ ഉപയോഗപ്പെടുത്താൻ ഇവിടത്തെ ചെറുകിട സംരംഭകർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. വയനാടിനെ ഒരു മികച്ച ബ്രാൻഡാക്കി മാറ്റണമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു.
കാനറ ബാങ്ക്, കേരള ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക് പ്രതിനിധികൾക്ക് ബെസ്റ്റ് പെർഫോമൻസ് അവാർഡുകൾ ഐ. സി. ബാലകൃഷ്ണൻ നൽകി.
എ.ഡി. എം കെ. ദേവകി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര് രമ, വയനാട് എൽ. ഡി. എം. ടി. എം. മുരളിധരൻ , കെ. എസ്. എസ്. ഐ എ പ്രസിഡൻറ് പി.ടി. സുരേഷ് , ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ബി. ഗോപകുമാർ ,വ്യവസായ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അഖില സി. ഉദയൻ എന്നിവർ പ്രസംഗിച്ചു.
