കൽപ്പറ്റ: അമ്പലവയൽ നെല്ലാറ ചാലിലെ ഗോത്രവർഗ്ഗ യുവാവ് ഗോകുൽ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ മരിച്ചതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് മുൻ പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി .കെ ജയലക്ഷ്മി ആവശ്യപ്പെട്ടു.
കേരളത്തിൽ എൽ.ഡി.എഫ് ഭരണത്തിൽ പട്ടികവർഗ്ഗക്കാർക്ക് എതിരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാവുകയാണ് . പോലീസ് പിടികൂടി കേസ് രജിസ്റ്റർ പോലും ചെയ്യാതെ സ്റ്റേഷനിൽ ഇരുത്തിയതും കസ്റ്റഡി പോലും രേഖപ്പെടുത്താത്തതും അന്വേഷിക്കണം .
പട്ടികജാതി -പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമത്തിന് വിധേയമായി അന്വേഷണം നടത്തണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.
ഗോകുലിന്റെ കുടുംബത്തിന് സർക്കാർ അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ജയലക്ഷ്മി പ്രസ്താവനയിൽ ആവശ്യപ്പെട്ടു .
