ലീസ് കര്‍ഷക സമരസമിതി കലക്ട്രേറ്റിനു മുന്‍പില്‍ ഏകദിന ഉപവാസ സമരം നടത്തി.

കല്‍പ്പറ്റ: ലീസ് കര്‍ഷക സമരസമിതിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിനു മുന്‍പില്‍ ഏകദിന ഉപവാസ സമരം നടത്തി. തലമുറകളായി കൈവശം വച്ചു വരുന്ന ഭൂമിക്ക് പട്ടയം നല്‍കാതിരിക്കുകയും, ഇരുപത്തൊന്നു വര്‍ഷത്തോളമായി ലീസ് അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും, എട്ട് വര്‍ഷത്തോളമായി ലഭിച്ചു കൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും നിര്‍ത്തലാക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ലീസ് കര്‍ഷക സമരസമിതിയുടെ നേതൃത്വത്തില്‍ വയനാട്ടിലെ ലീസ് കര്‍ഷകര്‍ കൈവശമുള്ള ഭൂമിക്ക് പട്ടയം നല്‍കണമെന്നും തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി, കേരള മുഖ്യമന്ത്രി, വനം, റവന്യു, കൃഷി, വകുപ്പ് മന്ത്രിമാര്‍, വയനാട്ടിലെ എം. പി , എം എല്‍ എ മാര്‍ വയനാട് ജില്ലാ കലക്ടര്‍, വയനാട്ടിലെ വനം, റവന്യു, കൃഷി വകുപ്പ് ഉദ്യോഗസ്ഥമാര്‍ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കുകയും, നിരവധി സമരങ്ങള്‍ നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 2024 ഡിസംബറില്‍ സംസ്ഥാന വനം, റവന്യു മന്ത്രിമാരുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി എം എല്‍ എയുടെയും ലീസ് കര്‍ഷക പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഉന്നതതല യോഗം ചേരുകയും, ലീസ് കര്‍ഷകരുടെ മേല്‍പ്പറഞ്ഞ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് നടപ്പിലാക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ മാസം അഞ്ച് പിന്നിട്ടിട്ടും മന്ത്രിതല സമിതി നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കലക്ട്രേറ്റിന് മുന്‍പില്‍ ഏകദിന ഉപവാസ സമരം നടത്തിയത്. രാവിലെ 10 മണിക്ക് ബൈപാസ് ജംഗഷനില്‍ നിന്ന് പ്രകടനമായി കലക്ട്രേറ്റിനു മുന്‍പില്‍ എത്തിയാണ് ഉപവാസ സമരം നടത്തിയത്. വയനാടന്‍ ചെട്ടി സര്‍വ്വീസ് സൊസൈറ്റി പ്രസിഡണ്ട് എ.ശ്രീധരന്‍ അമ്പലക്കുണ്ട് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് ലീസ് കര്‍ഷക സമരസമിതി ചെയര്‍മാന്‍ കെ. കെ. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി. പി.വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാനസമിതി അംഗം അഡ്വ.ഷാജി പയ്യന്നൂര്‍, വയനാടന്‍ ചെട്ടി സര്‍വ്വീസ് സൊസൈറ്റി ജനറല്‍ സെക്രടറി സതീഷ് ഗോവിന്ദന്‍, സമര സമിതി ജനറല്‍ കണ്‍വീനര്‍ പി. ആര്‍. രവീന്ദ്രന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ എം. ഉദയകുമാര്‍, ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി കെ. വി. സനല്‍, സമരസമിതി വൈസ്‌ചെയര്‍മാന്‍ സത്യന്‍ കോളൂര്‍, സി. എം. ബാലകൃഷ്ണന്‍, ഷാജു താമരചാലില്‍, ഇ.എ ബിജു, ഒ .എ രാമകൃഷ്ണന്‍, നാരായണന്‍ കുട്ടി അറുപത്തിയേഴില്‍, ജോണ്‍സന്‍ മൂലങ്കാവ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *