മൂന്ന് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ സര്‍വീസില്‍;മാളു ഇനി വിശ്രമത്തിനായി വിശ്രാന്തിയിലേക്ക്

കല്‍പ്പറ്റ: മൂന്ന് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ വയനാട് ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായി ഒട്ടനവധി പ്രമാദമായ കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ കേരള പോലീസിലെ ശ്വാന സേനാംഗം മാളു ഔദ്യോഗിക ജീവിതം പൂര്‍ത്തീകരിച്ച് വിശ്രമ ജീവിതത്തിലേക്ക്. സുത്യര്‍ഹമായ 10 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയാണ് നമ്പര്‍ 276 മാളു തൃശൂരിലെ വിശ്രാന്തിയിലേക്ക് മടങ്ങുന്നത്. മാളുവിന് വയനാട് ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. 2015 ഫെബ്രുവരിയില്‍ ജനിച്ച മാളു 2015 ജൂലൈ മാസത്തിലാണ് വയനാട് ഡോഗ് സ്‌ക്വാഡിന്റെ ഭാഗമാകുന്നത്. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തിലുള്ള ക്രൈം സീന്‍ ട്രാക്കറായ മാളു പ്രമാദമായ തിരുനെല്ലി കൊലപാതകം, റിസോര്‍ട്ട് കൊലപാതകം, വെള്ളമുണ്ട കൊലപാതകം തുടങ്ങിയ കേസുകളില്‍ തുമ്പുകളുണ്ടാക്കി പോലീസിന്റെ അന്വേഷണത്തിന് സഹായിച്ചിട്ടുണ്ട്. നിരവധി ഗുഡ് സര്‍വീസ് എന്‍ട്രികളും ലഭിച്ചിട്ടുണ്ട്. സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ നാള്‍ട്ടന്‍ ജൂഡി ഡിസൂസ, ബി. ബിജു എന്നിവരാണ് പരിശീലകര്‍. ഡോഗ് സ്‌ക്വാഡ് ഇന്‍ ചാര്‍ജ് ഓഫിസര്‍ എ.എസ്.ഐ കെ. സുധീഷ്, കെ9 സ്‌ക്വാഡ് അംഗങ്ങളായ പി. അനൂപ്, വി. രാഗേഷ്, കെ.ടി. അരുണ്‍, എസ്.എ. അഭിലാഷ്, ബൈജുകുമാര്‍, എസ്. സതീഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *