നൂല്‍പ്പുഴയില്‍ 1.43 കോടിയുടെ സിക്കിള്‍ സെല്‍ കെട്ടിടം അരിവാള്‍ രോഗബാധിതര്‍ക്കായി മൊബൈല്‍ മെഡിക്കല്‍ ക്യാമ്പ്

‏നൂല്‍പ്പുഴ: അരിവാള്‍ കോശ രോഗം നിര്‍മ്മാര്‍ജനം ലക്ഷ്യമാക്കി നൂല്‍പ്പുഴ ആരോഗ്യ കേന്ദ്രത്തില്‍ 1.43 കോടി ചെലവില്‍ സിക്കിള്‍ സെല്‍ കെട്ടിടം പ്രാവര്‍ത്തികമാവും. 2022-23 എന്‍.എച്ച്.എം ആര്‍.ഒ.പിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടം ഈ മാസത്തോടെ തുറന്ന് പ്രവര്‍ത്തിക്കും. നാഷണല്‍ സിക്കിള്‍ സെല്‍ അനീമിയ എലിമിനേഷന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അരിവാള്‍ രോഗബാധിതര്‍ക്കായി മൊബൈല്‍ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നു. സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് ജില്ലയ്ക്ക് അനുവദിച്ചവാഹനം ഉപയോഗിച്ച് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ ആഴ്ചയില്‍ മൂന്നു ദിവസം മൊബൈല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നുണ്ട്. അരിവാള്‍ രോഗികളെ കണ്ടെത്തി അവര്‍ക്കാവശ്യമായ പോഷകാഹാരം ഉറപ്പാക്കുകയാണ് ദേശീയ ആരോഗ്യ ദൗത്യം. രണ്ട് ലക്ഷം സ്‌ക്രീനിങ് നടത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലയിലെ എല്ലാസര്‍ക്കാര്‍ ആശുപത്രികളിലും മാസത്തിലൊരിക്കല്‍ അരിവാള്‍ രോഗ ചികിത്സയ്ക്കായി മാനന്തവാടി ഗവ മെഡിക്കല്‍ കോളേജില്‍ എല്ലാ ദിവസവും ഒ.പിയില്‍ രോഗികള്‍ക്ക് ചികിത്സ നല്‍കുന്നുണ്ട്. മാനന്തവാടി ഗവ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ 10 കിടക്കകളോടെ പ്രവര്‍ത്തിക്കുന്ന സിക്കിള്‍ സെല്‍ അനീമിയ യൂണിറ്റില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ഫിസിയോതെറാപിസ്റ്റ്, ലാബ് ടെക്നീഷന്‍, സോഷ്യല്‍ വര്‍ക്കര്‍, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ എന്നിവരുടെ സേവനവും ലഭ്യമാണ്. അസ്ഥിരോഗ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ്ക്കും ഗവ മെഡിക്കല്‍ കോളെജില്‍ സൗകര്യമുണ്ട്. നിലവില്‍ ഒരു ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ആശുപതിയില്‍ വിജയകരമായി നടത്തിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. ഉന്നതികളിലെ 40 വയസില്‍ താഴെ പ്രായമുള്ള എല്ലാവരിലും അരിവാള്‍ രോഗ പരിശോധന ഈ വര്‍ഷം പൂര്‍ത്തീകരിക്കും. നിലവില്‍ 2023-24 സാമ്പത്തിക വര്‍ഷം 1,07,000 ആളുകളെ സിക്കിള്‍ സെല്‍ പിഒസി ടെസ്റ്റ് മുഖേന സ്‌ക്രീന്‍ ചെയ്തു. 2024-25 സാമ്പത്തിക വര്‍ഷം 70000 പേരെയാണ് സ്‌ക്രീന്‍ ചെയ്തത്. ജില്ലയിലെ എല്ലാ എംആര്‍എസ് സ്‌കൂളുകളും പ്രീ മെട്രിക് ഹോസ്റ്റലുകളും ഇതില്‍ ഉള്‍പ്പെടും.

Leave a Reply

Your email address will not be published. Required fields are marked *