വൈത്തിരി: മനം നിറച്ച് വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ ‘ഒപ്പം’ ഭിന്നശേഷി കലോത്സവം. വൈത്തിരി സെന്റ് ജോസഫ്സ് പാരിഷ് ഹാളിൽ നടന്ന കലോത്സവം ഒപ്പം 2025 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗവാസനകൾ പ്രകടിപ്പിക്കുന്നതിനും മാനസിക ഉല്ലാസം വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് കലോത്സവം സംഘടിപ്പിച്ചത്. കഴിവുകള്‍ ഉള്ളപ്പോഴും സമൂഹത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നവരാണ് ഭിന്നശേഷി സമൂഹം. കലോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും ഗ്രാമപഞ്ചായത്ത് പ്രോത്സാഹന സമ്മാനങ്ങൾ നൽകി.
വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷയായ പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ ജിനിഷ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,
വൈത്തിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എസ് സജീഷ്, ഐസിഡിഎസ് സൂപ്പർവൈസർ സി എം റസീന, അധ്യാപകർ, മാതാപിതാക്കൾ എന്നിവർ പങ്കെടുത്തു.
*താരങ്ങളായി അലൻ സുരേഷും ദിനേശ് കുമാറും*
കലോത്സവത്തിൽ ഇത്തവണയും അലൻ സുരേഷും എസ് ദിനേശ് കുമാറും ശ്രദ്ധ പിടിച്ചുപറ്റി. കഴിഞ്ഞ ഏതാനും വർഷങ്ങളായി നാടോടി നൃത്തത്തിൽ സംസ്ഥാന തലത്തിൽ മിന്നും പ്രകടനം നടത്തുന്ന അലൻ വൈത്തിരിയിലെ വേദിയിലും മികവ് ആവർത്തിച്ചു. 18 വയസുകാരനായ അലൻ വൈത്തിരി സ്വദേശിയാണ്. അച്ഛൻ സുരേഷും അമ്മ പദ്മാവതിയും.
കവിത പാരായണത്തിലും ജില്ലാ ബാൻഡ് ടീമിലും ഇത്തവണയും വ്യക്തിമുദ്ര പതിപ്പിച്ചാണ് എസ്
ദിനേശ് കുമാർ താരമായത്. സെൽവരാജും
ജയ മണിയുമാണ് മാതാപിതാക്കൾ.
