കൽപ്പറ്റ: പക്ഷികൾ നമ്മുടെ ദൈനം ദിന ജീവിതത്തിൽ എത്ര പ്രധാനമാണെന്ന്
സമഗ്രമായി അനുഭവിച്ചറിയാവുന്ന ഇന്ത്യയിലെ പ്രഥമ പക്ഷി മേളക്ക് ഉള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ഹ്യൂം സെന്റര്‍ ഫോര്‍ എക്കോളജി ആന്‍ഡ് വൈല്‍ഡ്‌ലൈഫ് ബയോളജി 14,15,16 തീയതികളില്‍ പുളിയാര്‍മലയില്‍ നടത്തുന്ന പക്ഷി മേള വിളംബരം ചെയ്ത് 12നും 13നും ജാഥ നടത്തും. 12ന് പുതിയ സ്റ്റാന്‍ഡില്‍നിന്നും 13ന് മുണ്ടേരിയില്‍നിന്നും വൈകുന്നേരം അഞ്ചിന് പുളിയാര്‍മലയിലേക്കാണ് ജാഥ. പക്ഷി നിരീക്ഷണ-സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പ്രകൃതി സ്‌നേഹികളും പങ്കാളികളാകുന്ന ജാഥയില്‍ മൂങ്ങയുടെ പാവ മുഖ്യ ആകര്‍ഷണമാകും.
കാട്ടുനായ്ക്ക ഭാഷയിലെ ‘ഹെക്കി ബണക്കു’ എന്ന് പേരിട്ട മേളയുടെ നടത്തിപ്പിന് ഒരുക്കം പൂര്‍ത്തിയായതായി ഹ്യൂം സെന്റര്‍ ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ്, മേള ജനറല്‍ കണ്‍വീനര്‍ ഇ.പി. അഹമ്മദ് സഹീദ്, കണ്‍വീനര്‍ ഹൃദ്യ രേവതി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയുടെ പക്ഷിമനുഷ്യന്‍ എന്നറിയപ്പെടുന്ന ഡോ.സാലിം അലിയുടെ സ്മരണാര്‍ഥമാണ് ‘കിളികളാവുക നാം, കിളിയൊഴിഞ്ഞിടം ശൂന്യം’ എന്ന സന്ദേശവുമായി മേള സംഘടിപ്പിക്കുന്നത്. വയനാട്ടില്‍ മാത്രം കണ്ടുവരുന്നതും ജില്ലയുടെ പക്ഷിയായി തെരഞ്ഞെടുത്തതുമായ ബാണാസുര ചിലപ്പനാണ് മേളയുടെ ലോഗോ.
സംസ്ഥാനത്തിന് അകത്തും പുറത്തുംനിന്നായി 300 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന മേളയില്‍ രാജ്യത്തെ പ്രധാന സര്‍വകലാശാലകളില്‍നിന്നുള്ള ഗവേഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പക്ഷി വൈവിധ്യം, അവ നേരിടുന്ന സംരക്ഷണ പ്രശ്‌നങ്ങള്‍, കാലാവസ്ഥാവ്യതിയാനം പക്ഷികളുടെ ജീവിതത്തിലും ദേശാടനത്തിലും പ്രജനനത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖ ശാസ്ത്രഞ്ജര്‍ പൊതുജനങ്ങളുമായി സംവദിക്കുന്ന ഓപ്പണ്‍ ഫോറം, കിളിക്കൂടുകള്‍, പ്രശസ്ത പക്ഷനിരീക്ഷകര്‍ പകര്‍ത്തിയ പക്ഷിച്ചിത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം, പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും ശില്‍പ്പശാല, കലാപരിപാടികള്‍, ചിത്രരചനാമത്സരം എന്നിവ മേളയുടെ ഭാഗമാണ്.
മേളയുടെ ഉദ്ഘാടനം 14ന് രാവിലെ 9.30ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിക്കും. വനം-വന്യജീവി സംരക്ഷണ വകുപ്പ് മേധാവി ഡോ.പ്രമോദ് ജി. കൃഷ്ണന്‍ മുഖ്യാതിഥിയാകും. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.എന്‍. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ടി. സിദ്ദിഖ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മുന്‍ എംപി എം.വി. ശ്രേയാംസ്‌കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. പരിസ്ഥിതി-സംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി. ശശികുമാര്‍, സുപ്രഭ ശേഷന്‍, ഒ.കെ. ജോണി, സി.കെ. വിഷ്ണുദാസ് എന്നിവര്‍ പ്രത്യേക പ്രഭാഷണം നടത്തും.
