കുടുംബശ്രീ തെരഞ്ഞെടുപ്പിന് ചൂടേറുമ്പോൾ ജില്ലയിൽ ഒരു ലക്ഷത്തിലധികം കുടുംബശ്രീ പ്രവർത്തകർ മത്സര രംഗത്ത്പങ്കാളികളാകും. കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് ജനുവരി 30 ന് ആരംഭിക്കും. ജില്ലയിലെ ഒൻപതിനായിരത്തിലധികം അയൽക്കൂട്ടങ്ങളിലായി നടക്കുന്ന തെരെഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലധികം അംഗങ്ങൾ തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത്. ഓരോ അയൽക്കൂട്ടത്തിലും പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന ഉപസമിതി കൺവീനർ, സാമൂഹ്യ വികസന ഉപസമിതി കൺവീനർ, അടിസ്ഥാന സൗകര്യ വികസന ഉപസമിതി കൺവീനർ എന്നിവരടങ്ങിയ അഞ്ചംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തെരെഞ്ഞെടുപ്പിന്റെ ഭാഗമായി മെമ്പർ സെക്രട്ടറിമാർ, അക്കൗണ്ടന്റുമാർ, സി.ഡി.എസ് റിട്ടേണിങ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ എന്നിവർക്കുള്ള പരിശീലനം ജില്ലയിൽ പൂർത്തിയായി.
ജനുവരി 17 ന് അയൽക്കൂട്ട അധ്യക്ഷന്മാർക്ക് പരിശീലനങ്ങൾ നൽകും. ജനുവരി 30 മുതൽ ഫെബ്രുവരി മൂന്ന് വരെ അയൽക്കൂട്ട തലത്തിലെ തെരഞ്ഞെടുപ്പും ഫെബ്രുവരി ഏഴ് മുതൽ 11 വരെ എ.ഡി.എസ് തെരഞ്ഞെടുപ്പും ഫെബ്രുവരി 20 ന് സി.ഡി.എസ് തെരഞ്ഞെടുപ്പും നടക്കും. ജില്ലയിൽ സി.ഡി.എസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പട്ടികവർഗ്ഗ വിഭാഗത്തിലേക്ക് ഒൻപത് സീറ്റുകളാണ് സംവരണം ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാർ അംഗീകരിച്ച ബൈലോ, തെരഞ്ഞെടുപ്പ് ചട്ടങ്ങൾ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എ.ഡി.എസ് തലത്തിൽ പതിനൊന്ന് എക്‌സിക്യുട്ടീവ് അംഗങ്ങളെയാണ് തെരഞ്ഞെടുക്കുക. കുടുംബശ്രീയുടെ ത്രിതല സംഘടനയിലെ എ.ഡി.എസ് ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ, സെക്രട്ടറി, സി.ഡി.എസ് എക്‌സിക്യുട്ടീവ് അംഗം, സി.ഡി.എസ് ചെയർപേഴ്‌സൺ, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ സ്ഥാനങ്ങളിലേക്ക് അയൽക്കൂട്ടാംഗമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് മത്സരിക്കാൻ സാധിക്കില്ല.
സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാരിതര ഏജൻസികൾ എന്നിവയിൽ ജോലി ചെയ്യുന്ന വ്യക്തികൾ, അങ്കണവാടി ജീവനക്കാർ, ആശ വർക്കർമാർ, തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങിൽ സ്ഥിരം ജോലിയുള്ളവർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ല. കുടുംബശ്രീ സംവിധാനത്തിൽ നിന്ന് പ്രതിമാസ ഹോണറേറിയം, ശമ്പളം കൈപ്പറ്റുുന്നവർ, കുടുംബശ്രീ നിന്നുള്ള ലിങ്കേജ് വായ്പ, ബൾക്ക് വായ്പ, വ്യക്തിഗത വായ്പാ കുടിശ്ശികയുള്ളവർക്ക് മത്സരിക്കാൻ അവസരമില്ല.
അയൽക്കൂട്ടതലം മുതൽ എ.ഡി.എസ്, സി.ഡി.എസ് തലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ സർക്കാർ നിശ്ചയിച്ച എസ്.ടി, എസ്.സി, ബി.പി.എൽ സംവരണ ക്രമങ്ങൾ പാലിച്ചായിരിക്കും നടത്തുക. സി.ഡി.എസ്, എ.ഡി.എസ് തലങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന് റിട്ടേണിങ് ഓഫീസർമാരെ നിയമിക്കുന്നതായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു. അയൽക്കൂട്ടതല തെരഞ്ഞെടുപ്പ് നടത്തുന്നവർക്കുള്ള പരിശീലനം ജനുവരി 22 ന് ആരംഭിക്കും. ഫെബ്രുവരി 21 ന് പുതിയ ഭരണസമിതി ചുമതലയേൽക്കും. ജില്ലയിൽ കുടുംബശ്രീ തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതല ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീക്കും തെരെഞ്ഞെടുപ്പ് വരണാധികാരിയായി ജില്ലാ രജിസ്ട്രാർ കെ.ജി പത്മകുമാറുമാണ്.
