കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റയ്ക്ക് നല്‍കുന്ന സബ്‌സിഡിയുടെ പരിധി ഉയര്‍ത്തുന്നതിന് ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണിക്ക് പ്രിയങ്ക ഗാന്ധി എംപി കത്ത് അയച്ചു. ക്ഷീരകര്‍ഷകരുമായി നേരത്തേ നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് എംപിയുടെ ഇടപെടല്‍.
ഭീമമായ ഉത്പാദനച്ചെലവ് ക്ഷീര കര്‍ഷകര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ പച്ചപ്പുല്ല് കിലോഗ്രാമിന് മൂന്നും ഉണക്കപ്പുല്ലിന് നാലും രൂപ സബ്‌സിഡി നല്‍കുന്നുണ്ടെങ്കിലും കര്‍ഷകന് 5,000 രൂപയും ക്ഷീര സംഘങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും പരിധി നിശ്ചയിച്ചിട്ടുണ്ട്. പരിധി ഉയര്‍ത്തുന്നത് ഉത്പാദനച്ചെലവ് കുറയുന്നതിനും കര്‍ഷകര്‍ക്ക് മത്സരക്ഷമത കൈവരിക്കുന്നതിനും സഹായകമാകും.
വയനാട്ടിലെ ആവശ്യത്തിന് മാത്രം മൂവായിരം ഹെക്ടറില്‍ തീറ്റപ്പുല്ല് കൃഷി ചെയ്യണം. നിലവില്‍ 1,800 ഹെക്ടറിലാണ് കൃഷി. കാലിത്തീറ്റ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ശേഖരിക്കുന്നത് വര്‍ധിച്ച ചെലവിനും പ്രായോഗിക ബുദ്ധിമുട്ടിനും ഇടയാക്കുകയാണ്. തീറ്റപ്പുല്ല് കൃഷിക്ക് കൂടുതല്‍ സ്ഥലം ലഭ്യമാക്കുന്നതിനു സര്‍ക്കാര്‍ ഇടപെടണം.
ശരാശരി 50 രൂപയാണ് ഒരു ലിറ്റര്‍ പാലിന് ഉത്പാദനച്ചെവല്. എന്നാല്‍ പാല്‍ സംഭരിക്കുന്നത് 48 രൂപ വരെ നിരക്കിലാണ്. വയനാട്ടില്‍ കൃഷിയിടങ്ങൡല വന്യമൃഗസാന്നിധ്യവും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ക്ഷീര സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും ജിഎസ്ടി ഉള്‍പ്പടെ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതിനാല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സേവനം ലഭിക്കുന്നതിനു സാമ്പത്തിക സഹായമോ മറ്റ് ക്രമീകരണങ്ങളോ ഏര്‍പ്പെടുത്തണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചു.
