മാനന്തവാടി: വികസന വിളംബരമുയുർത്തി ചുരം കയറി എത്തിയ എല്‍.ഡി.എഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ആദ്യസ്വീകരണം മാനന്തവാടിയിലായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥ വൈകിട്ട് ആറോടെയാണ് മാനന്തവാടിയിലേക്ക് എത്തിയത്.
തലപ്പുഴയില്‍ നേതാക്കളുടെ സ്വീകരണത്തിനുശേഷം ടൗണില്‍ ജോസ് തിയറ്റർ ജങ്ഷനില്‍ ജനാവലി ഉജ്വല വരവേല്‍പ്പേകി. പൊതസമ്മേളന നഗരി ഗാന്ധി പാർക്ക് ജനനിബിഡമായി. ജാഥ ക്യാപ്റ്റനെ സംഘാടക സമിതി കണ്‍വീനർ പി വി സഹദേവൻ ഷാളണിയിച്ചു. വാദ്യമേളങ്ങളോടെയും മുത്തുക്കുകകളുടെയും അകന്പടിയോടെയായിരുന്നു വരവേല്‍പ്പ്. കൈക്കൊട്ടിക്കളിയും പടക്കവും മത്താപ്പും കൊഴുപ്പേകി. ടാക്സി, ചുമട്ട് തൊഴിലാളികളും യുവജനങ്ങളെല്ലാം ജാഥയ്ക്ക് അഭിവാദ്യമർപ്പിച്ചു. ബാനറിന് പിന്നില്‍ മുത്തുക്കുടകള്ക്കുകീഴെ ജാഥാ ക്യാപ്റ്റനും ജാഥാ അംഗങ്ങളും നീങ്ങി.
പിന്നില്‍ എല്‍ഡിഎഫ് നേതാക്കളും പ്രവർത്തകരും ഒഴുകി. ജാഥയുടെ പ്രധാന്യം വിവരിച്ചും ജനാവലിയുമായി സംവദിച്ച നായകന്റെ പ്രസംഗം മുക്കാല്‍ മണിക്കൂർ നീണ്ടു. കേരളത്തിന്റെ കുതുപ്പിന് കരുത്ത് പകർന്നായിരുന്നു സമാപനം.ജാഥാ അംഗങ്ങളായ കെ എസ് സലീഖ, പി പി ദിവാകരൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ വി കെ ശശിധരൻ അധ്യക്ഷനായി. കണ്‍വീനർ പി വി സഹദേവൻ സ്വാഗതവും പി ടി ബിജു നന്ദിയും പറഞ്ഞു. മന്ത്രി ഒ ആർ കേളു, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനർ സി കെ ശശീന്ദ്രൻ, സി.പി.ഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്, സി.പി.ഐ സംസ്ഥാന സമിതി അംഗം പി കെ മൂർത്തി, ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ കെ ഹംസ, എൻ.സി.പി സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ, കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ജെ ദേവസ്യ, വി പി വർക്കി, മുഹമ്മദ് പഞ്ചാര, രഞ്ജിത്ത്, ടി കെ പുഷ്പൻ തുടങ്ങിയവർ പങ്കെടുത്തു.
