ഉരുള്‍ദുരന്തബാധികര്‍ക്കായി ഏറ്റെടുത്ത സ്ഥലം പ്രതിപക്ഷനേതാവ് സന്ദര്‍ശിച്ചു കോണ്‍ഗ്രസ് ഭവനപദ്ധതി; ഈ മാസം തറക്കല്ലിട്ട് നിര്‍മ്മാണം ആരംഭിക്കും: വി ഡി സതീശന്‍

ഉരുള്‍ദുരന്തബാധികര്‍ക്കായി ഏറ്റെടുത്ത സ്ഥലം പ്രതിപക്ഷനേതാവ് സന്ദര്‍ശിച്ചു

കോണ്‍ഗ്രസ് ഭവനപദ്ധതി; ഈ മാസം തറക്കല്ലിട്ട് നിര്‍മ്മാണം ആരംഭിക്കും: വി ഡി സതീശന്‍

കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് ഏറ്റെടുത്ത സ്ഥലം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ സന്ദര്‍ശിച്ചു. പുതുയുഗ യാത്ര നയിച്ച് ജില്ലയിലെത്തിയ അദ്ദേഹം ബുധാനാഴ്ച രാവിലെ എട്ടരയോടെയാണ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, കെ പി സി സി മെമ്പര്‍ പി പി ആലി എന്നിവര്‍ക്കൊപ്പം കുന്നമ്പറ്റയിലെ ഭൂമിയിലെത്തിയത്. ഈമാസം തന്നെ തറക്കില്ലിട്ട് നിര്‍മ്മാണം ആരംഭിക്കുമെന്ന് സന്ദര്‍ശന ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഏറ്റെടുത്ത സ്ഥലത്തോട് ചേര്‍ന്നുള്ള സ്ഥലവും ഭവനപദ്ധതിക്കായി രജിസ്റ്റര്‍ ചെയ്യാന്‍ പോകുകയാണ്. വീടിന്റെ പ്രവൃത്തി ആരംഭിക്കാനുള്ള അനുമതിയും ലഭ്യമായി കഴിഞ്ഞു. ഫെബ്രുവരി 13ന് ലോക്‌സഭാ സെഷന്‍ അവസാനിക്കും. അതിന് ശേഷം പ്രിയങ്കാഗാന്ധി എം പി എത്തുന്നതോടെ പദ്ധതിയുടെ തറക്കല്ലിടും. വളരെ മനോഹരമായ സ്ഥലമാണ് ഭവനപദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്. പ്രധാനറോഡില്‍ നിന്നും കേവലം 250 മീറ്റര്‍ മാത്രമാണ് ഈ സ്ഥലത്തേക്കുള്ളത്. സി പി എം പ്രചരിപ്പിക്കുന്നത് ഇത് ആനക്കാടാണെന്നാണ്. എന്നാല്‍ നിറയെ വീടുകളും, സമീപത്ത് അനന്ദമാതാ ആശ്രമവും റിസോര്‍ട്ടുകളും സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. നോക്കിയാല്‍ കാണുന്ന ദൂരത്താണ് ഈ സ്ഥലത്ത് നിന്നും പ്രധാന റോഡ് സ്ഥിതി ചെയ്യുന്നത്. സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ ഒരു വര്‍ഷമെടുത്തു. സര്‍ക്കാര്‍ സ്ഥലം നല്‍കുമെന്നാണ് കരുതിയത്. എന്നാല്‍ അതുണ്ടായില്ല. പിന്നീടാണ് സ്ഥലം വാങ്ങാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് നാലുമാസം കൊണ്ടാണ് ഭൂമി വാങ്ങിയത്. വയനാട്ടില്‍ സ്ഥലം വാങ്ങുമ്പോള്‍ സൂക്ഷ്മമായ പരിശോധന നടത്തേണ്ടതുണ്ട്. പന്ത്രണ്ടോളം സ്ഥലങ്ങളില്‍ നോക്കിയ ശേഷമാണ് ഇത് വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് അവരുടെ 52-ഓളം വീടുകള്‍ കൈമാറാന്‍ പോകുകയാണ്. സര്‍ക്കാരിന്റെത് ഇപ്പോഴും ആയിട്ടില്ല. ലീഗിന്റെ വീട് നിര്‍മ്മിക്കുന്നവര്‍ക്ക് തന്നെയാണ് കോണ്‍ഗ്രസും നിര്‍മ്മാണചുമതല നല്‍കിയിരിക്കുന്നത്. ലീഗ് വീടിനായി സ്ഥലം വാങ്ങിയ സമയത്ത് അതിനെതിരെ സമരം നടത്തിയവരാണ് സി പി എമ്മുകാര്‍. വേറോയാരെയും ചെയ്യാന്‍ സമ്മതിക്കില്ലെന്ന സമീപനത്തിന്റെ ഭാഗമാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചതുള്‍പ്പെടെ 1642 കോടി രൂപ ബാങ്കിലിട്ടിട്ട് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഇന്നും ദുരന്തത്തില്‍ പരിക്കുപറ്റിയ ഒരാള്‍ തന്നെ വന്നുകണ്ടിരുന്നു. അദ്ദേഹത്തിന്റെ ചികിത്സക്ക് ചിലവ് നല്‍കുന്നില്ലെന്നാണ് പറയുന്നത്. ദുരന്തബാധിതര്‍ക്ക് അവരുടെ കൃഷിസ്ഥലത്തേക്ക് അടക്കം പോകാന്‍ റോഡില്ലെന്നാണ് പറയുന്നത്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസും ലീഗും ഭവനപദ്ധതികളുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *