കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പുതേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്തിപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേഖ കെ.ടി അറിയിച്ചു. വേനൽക്കാലത്ത് തറയിൽ പായവിരിച്ച് ഉറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളിക്കെട്ടൻ പോലുള്ള പാമ്പുകൾ തണുപ്പു തേടി കിടക്കയിലേക്ക് കയറാൻ സാധ്യതയുണ്ട്. കട്ടിലിലോ കൊതുകുവലയ്ക്കുള്ളിലോ ഉറങ്ങുന്നതാണ് സുരക്ഷിതം. വീടിന്റെ വരാന്തയിലും ഉമ്മറത്തും വെച്ചിരിക്കുന്ന ചെടിച്ചട്ടികൾക്കിടയിൽ നനവും തണുപ്പും ഉള്ളതിനാൽ പാമ്പുകൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
പാമ്പുകടിയേറ്റാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ
കടിയേറ്റ സ്ഥലത്തുനിന്നും സാവധാനം സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക. കടിയേറ്റയാളിന് ആത്മവിശ്വാസം പകരുക. ഭയവും പരിഭ്രാന്തിയുമുണ്ടായാൽ രക്തചംക്രമണം കൂടുകയും വൃക്ക, മസ്തിഷ്കം, ഹൃദയം തുടങ്ങിയ അവയവങ്ങളിലേക്ക് വിഷം പെട്ടെന്ന് എത്തുകയും ചെയ്യും. കടിയേറ്റ ഭാഗത്ത് ഒന്നും ചെയ്യാതെ അതുപോലെ തന്നെ വയ്ക്കുക, അല്ലെങ്കിൽ ചലിപ്പിക്കാതിരിക്കുക.
കടിയേറ്റ കൈകാലുകളിൽ നിന്നും ഷൂസ്, ബെൽറ്റ്, മോതിരം, വാച്ച്, ആഭരണങ്ങൾ മുറുകിക്കിടക്കുന്ന വസ്ത്രം എന്നിവ അഴിച്ചുമാറ്റുക. കടിയേറ്റയാളിനെ തല ചരിച്ചു വെച്ച്, കൈ കൊണ്ട് മുഖത്തെ താങ്ങി നിർത്തുന്ന രീതിയിൽ, ഇടത്തോട്ട് ചരിച്ച് വലതു കാൽ മടക്കി കിടത്തുക. വാഹന സൗകര്യം ലഭ്യമായാലുടൻ അടിയന്തിര ചികിത്സക്കായി തൊട്ടടുത്തd വിഷ ചികിത്സാസൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുക. അടിയന്തിര സഹചര്യങ്ങളിൽ 108 എന്ന നമ്പറിൽ ആബുലൻസിനെ വിളിക്കുക.
പാമ്പുകടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ
കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കരുത്. പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേൽക്കാൻ ഇടയാക്കും, അത് ഒഴിവാക്കുക. കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ ചെയ്യരുത്. കടിയേറ്റ ഭാഗത്തിനു മുകളിൽ രക്തയോട്ടം കുറയ്ക്കാനായി മുറുക്കിക്കെട്ടേണ്ട ആവശ്യമില്ല. ഇങ്ങനെ ചെയ്താൽ കടിയേറ്റ ഭാഗത്തേക്കുള്ള രക്തയോട്ടം തടസപ്പെടാനും ആ ശരീരഭാഗം പ്രവർത്തന രഹിതമാകാനും സാധ്യതയുണ്ട്. കടിയേറ്റയാളിനെ മലർത്തിക്കിടത്തരുത്. അത് ശ്വാസതടസ്സം ഉണ്ടാക്കാനിടയുണ്ട്. അശാസ്ത്രീയവും സുരക്ഷിതമല്ലാത്തതുമായ ചികിത്സകൾ ചെയ്യരുത്.
പാമ്പ് കടിയേറ്റാൽ അടിയന്തിര ചികിത്സ ലഭിക്കുന്ന ജില്ലയിലെ സർക്കാർ ആശുപത്രികൾ
ജില്ലാ ആശുപത്രി മാനന്തവാടി,
ജനറൽ ആശുപത്രി കൽപറ്റ,
താലൂക്ക് ആസ്ഥാന ആശുപത്രി സുൽത്താൻ ബത്തേരി,
താലൂക്ക് ആസ്ഥാന ആശുപത്രി വൈത്തിരി.
