മാനന്തവാടി: മാനന്തവാടി കാട്ടിക്കുളം പുളിമൂട്‌കുന്നിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പുളിമൂട്‌കുന്ന് മിച്ചഭൂമി സ്വദേശി രാജു (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ വനംവകുപ്പും നാട്ടുകാരും ചേർന്ന് തുരത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി രാജു ആക്രമിക്കപ്പെട്ടത്. വീടിന് സമീപത്ത് ജോലികൾക്കിടെ രാജുവിനെ കാട്ടാന തട്ടിയിടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്ത അദ്ദേഹത്തെ ഉടൻ തന്നെ വനംവകുപ്പിന്റെ വാഹനത്തിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാകുന്നു.
