തിരുവനന്തപുരം: സെൻസസ് ജോലിക്ക് 50 ശതമാനത്തിലധികം അധ്യാപകർ നിയോഗിക്കപ്പെട്ടിട്ടുള്ള സ്കൂളുകളുടെ വിവരങ്ങൾ തേടി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർമാർക്കാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയത്. ബന്ധപ്പെട്ട സ്കൂളുകളുടെ വിവരങ്ങൾ ജില്ലാ കളക്ടർമാർക്ക് സമർപ്പിക്കണം. സ്കൂളുകളിൽ അധ്യായനത്തിന് ബുദ്ധിമുട്ട് നേരിടുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 60,000 അധ്യാപകർക്കാണ് സെൻസസ് ഡ്യൂട്ടിയുള്ളത്.
സെൻസസ് ജോലിക്ക് നിയോഗിച്ച അധ്യാപകരുടെ പ്രശ്നം സൂചിപ്പിച്ച മീഡിയവൺ വാർത്തയിൽ ഇടപെടലുണ്ടാകുമെന്ന് തിരുവനന്തപുരം ജില്ല കളകർ അനുകുമാരി അറിയിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പ് പ്രശ്നം പരിശോധിക്കുന്നുണ്ടെന്ന് കളക്ടർ മീഡിയവണിനോട് പറഞ്ഞു. സെൻസെസ് നടപടികളുമായി ബന്ധപ്പെട്ട എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. ഉദ്യോഗസ്ഥരുടെ പരിശീലനമടക്കം അവസാനഘട്ടത്തിലേക്ക് കടന്നെന്നും അനുകുമാരി പറഞ്ഞു.
