ജോലിക്കാര്‍ക്ക് സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പുവരുത്തുക:* *SNPSECK

കല്‍പ്പറ്റ: പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെട്ട വനംവകുപ്പ്, പോലീസ്, ഫയര്‍ഫോഴ്സ്, തുടങ്ങിയ വകുപ്പുകളില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷക്ക് സര്‍ക്കാറിനു പുല്ലുവിലയാണെന്ന് തെളിയിക്കുന്നതായി സ്റ്റേറ്റ് എന്‍.പി.എസ്. എംപ്ലോയീസ് കളക്ടീവ് കേരള കുറ്റപ്പെടുത്തി. ഈ വകുപ്പുകളില്‍ ജോലി ചെയ്ത് മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.

പഞ്ചാരക്കൊല്ലിയില്‍ കടുവ യുവതിയെ കൊന്നുതിന്ന ദിവസം തന്നെ വനംവകുപ്പ് വാച്ചറായി മുപ്പത് വര്‍ഷം സേവനമനുഷ്ഠിച്ച് വിരമിച്ച ബൈരന്‍ മരണപ്പെട്ടതും കൂട്ടിവായിക്കേണ്ടതുണ്ട്. അദ്ദേഹം രണ്ട് പതിറ്റാണ്ട് താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്തശേഷം 2013ല്‍ സ്ഥിരപ്പെട്ട ഇദ്ദേഹത്തിന് പങ്കാളിത്ത പെന്‍ഷനില്‍പ്പെട്ടു എന്നതിന്റെ പേരില്‍ യാതൊരു ആനുകൂല്യങ്ങളും ലഭിക്കാതെയാണ് ഇന്നലെ മരണപ്പെട്ടത്. ബൈരനെപ്പോലെ ജീവന്‍ പണയംവെച്ച് നൂറുകണക്കിന് സര്‍ക്കാര്‍ ജീവനക്കാരാണ് വനംവകുപ്പില്‍ കടുവ അടക്കമുള്ള വന്യജീവികളുടെ ആക്രമണങ്ങളില്‍നിന്ന് പൊതുജനത്തിന് സ്വന്തം ജീവന്‍ പണയപ്പെടുത്തി ജോലി ചെയ്തുവരുന്നത്. ഇവര്‍ക്കും നാട്ടുകാര്‍ക്കും എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞാല്‍ അവരുടെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധനയുടെ പേരില്‍ കേരളത്തില്‍ മാത്രം വര്‍ഷങ്ങളായി ഡി.സി.ആര്‍.ജി. അടക്കമുള്ള ആനുകൂല്യങ്ങളെല്ലാം തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതിനകം തന്നെ മൂവായിരത്തിലേറെ ജീവനക്കാര്‍ പദ്ധതിയില്‍പ്പെട്ട് വിരമിച്ചു. നിരവധി ജീവനക്കാര്‍ കൃത്യനിര്‍വഹണത്തിനിടയില്‍ മരണപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ വിവേചനം കാരണം കടുത്ത അവഗണന നേരിട്ടുവരികയാണ് ഇവര്‍.

വിരമിച്ചവര്‍ക്ക് അടിയന്തിരമായി മിനിമം പെന്‍ഷന്‍, ജോലി ചെയ്യുന്നതിനിടെ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് ജോലി ലഭിക്കുന്നത് വരെ പൂര്‍ണ്ണ ശമ്പളം, ഡി.സി.ആര്‍.ജി. അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് സ്റ്റേറ്റ് എന്‍.പി.എസ്. എംപ്ലോയീസ് കളക്ടീവ് കേരള വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അനുശോചന യോഗത്തില്‍ എസ്.എന്‍.പി.എസ്.ഇ.സി.കെ സംസ്ഥാന ട്രഷറര്‍ ഷിഹാബുദ്ദീന്‍, സെക്രട്ടറിയേറ്റ് അംഗം അബ്ദുള്‍ അലി, ജില്ലാ പ്രസിഡന്റ് ശരത് വി.എസ്, സെക്ട്രട്ടറി സദൂഷ് പി.കെ, ട്രഷറര്‍ ആശ്രയ കുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *