മാനന്തവാടി: തിരക്കേറിയ കണ്ടത്തുവയൽ – മാനന്തവാടി റോഡിലെ ഇരുവശവും കാട് കയറി. മദ്രസയിലും സ്കൂളിലും കോളജിലും പഠിക്കുന്ന വിദ്യാർഥികൾക്ക് പോലും നടന്ന് പോകാൻ കഴിയാത്ത വിധം റോഡരിക് കാട് കയറിയിട്ടുണ്ട്. പഴശ്ശിനഗർ റസിഡൻസ് അസോസിയേഷൻ പലവട്ടം പരാതി നൽകിയിട്ടും പാതയോരത്തെ കാട് നീക്കാൻ നടപടി ഉണ്ടായിട്ടില്ല. ടെൻഡർ നടപടികൾ ആരംഭിച്ചു എന്ന പതിവ് മറുപടി കേട്ട് മടുത്ത പഴശ്ശിനഗർ റസിഡൻസ് അസോസിയേഷൻ മുൻ വർഷങ്ങളിലേത് പോലെ ശ്രമദാനമായി കാട് നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. വരും ദിവസങ്ങളിലും ശുചീകരണം തുടരും. പ്രസിഡൻ്റ് പി. വാണിദാസ്, സെക്രട്ടറി പി. കാദർ, ട്രഷറർ കെ.എം. രാജു, പിആർഒ കെ.എം. ഷിനോജ്, എം.കെ. അനിൽകുമാർ, സി.എം. ജോസഫ്, കെ.വി.ഹരിദാസ്, ഫൈസൽ പഴശ്ശി നഗർ, കെ.വി. ശ്രീവത്സൻ, ഷമീർ പൊന്നില തുടങ്ങിയവർ നേതൃത്വം നൽകി.
പിഡബ്ല്യുഡി കൈയ്യൊഴിഞ്ഞു; റോഡരികിലെ കാട് നീക്കി പഴശ്ശിനഗർ റസിഡൻസ് അസോസിയേഷൻ
